കോഴിക്കോട്: കാർ മതിലിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. പാലത്ത് അടുവാറക്കൽ താഴം പൊറ്റമ്മൽ ശിവന്റെ മകൻ അഭിനന്ദ് (20) ആണ് മരിച്ചത്. അടുവാറക്കൽ താഴം കൊല്ലരു കണ്ടിയിൽ പ്രഫുൽ (20), നരിക്കുനി മേക്കയാട്ട് അഭിജിത്ത് (20), അടുവാറക്കൽ മീത്തൽ സേതു (19), എരവന്നൂർ കക്കുഴി പറമ്പിൽ സലാഹുദീൻ (20) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേളന്നൂർ കുമാരസ്വാമി വയലോറ റോഡിനു സമീപം അർദ്ധരാത്രി 12 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ മതിലിലിടിച്ച് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് അപകടം. സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും കാക്കൂർ പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. നരിക്കുനിയിൽ നിന്ന് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.
കാക്കൂർ പൊലീസിന്റെ ജീപ്പിലും ഇതുവഴി വന്ന മറ്റു വാഹനങ്ങളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടർന്ന് പൂർണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയവയരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. അഭിനന്ദിന്റെ മാതാവ് നിഷ. സഹോദരങ്ങൾ: അഭില, അഭിനവ്.