ഇടുക്കി മൂന്നാറിൽ വിനോദ സഞ്ചാരികളെ വലച്ച് യു ഡി എഫ് ഹർത്താൽ

0

മൂന്നാർ: ഇടുക്കി മൂന്നാറിൽ വിനോദ സഞ്ചാരികളെ വലച്ച് യു ഡി എഫ് ഹർത്താൽ. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫോറസ്റ്റ് ഗാർഡൻ സന്ദർശിക്കാനെത്തിയ സഞ്ചാരികളെ ഗാർഡനിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ ഇറക്കിവിട്ടു. സമരത്തിന്റെ ഭാഗമായി എത്തിയ സമരക്കാർ വിനോദസഞ്ചാരികളെ പുറത്തിറക്കി കവാടം പൂട്ടി.

സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. എന്നാൽ‌ രാവിലെ പതിവുപോലെ തുറന്ന ഫോറസ്റ്റിൻറെ ഗാർഡനിൽ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്നാണ് ഹർത്താൽ അനുകൂലികളായ കോൺഗ്രസ് പ്രവർത്തകരെത്തി വിനോദസഞ്ചാരികളെ പുറത്തിറക്കിയത്.

ഹർത്താലിൽ നിന്നും വിനോദസഞ്ചാരമേഖലയെ പൂർണ്ണമായി ഒഴിവാക്കുന്നതായി നേതാക്കൾ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചാണ് വിനോദ സഞ്ചാരികളേറെയും എത്തിയത്. മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന സഞ്ചാരികളെ പോലും വഴിയിൽ തടയുകയും മൂന്നാറിലെ വിവിധ മേഖലകൾ സന്ദർശിക്കാൻ അനുവദിക്കുകയും ചെയ്യാതെ സമരക്കാർ തിരിച്ചയച്ചു.

പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പേരിൽ സുപ്രീം കോടതിയിറക്കിയ ഉത്തരവിനെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൻ അറിയാതെയാണ് ഭൂരിഭാഗം വിനോദസഞ്ചാരികളും രാവിലെ വാഹനവുമായി ടൗണിലെത്തിയത്. തുടർന്ന് മാട്ടുപ്പെട്ടി ഭാഗത്തെ ഫോറസ്റ്റ് ഗാർഡൻ സന്ദർശിക്കുവാൻ പലരും കയറി. ഇതിനിടെയാണ് കോൺഗ്രസ് പ്രവർത്തകരുടെ നേത്യത്വത്തിൽ സമരക്കാർ സന്ദർശകരെ ഗാർഡനിൽ നിന്നും ഇറക്കിവിട്ട് കവാടം പൂട്ടിയത്.

മൂന്നാർ ടൗണിൽ യാത്രക്കാരുമായി എത്തിയ കെഎസ്ആർടിസി ബസും സമരക്കാർ അല്പനേരം തടഞ്ഞിട്ടു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം സമരങ്ങൾ നടത്തുന്നതിനാൽ സ്വദേശികളിൽ ചുരുക്കം ചിലർ മാത്രമാണ് മൂന്നാറിലെത്തിയത്. എന്നാൽ അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ സമര കോലാഹലങ്ങളറിയാതെ നിരവധി സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഹർത്താൽ പ്രഖ്യാപിച്ചതോടെ മൂന്നാറിലെ ഹോട്ടലുകളും ചായക്കടകളും തുറക്കാത്തത് സന്ദർശകരെ വലയ്ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here