ഈറോഡ് ∙ 16 വയസ്സുകാരിയുടെ അണ്ഡം വിറ്റെന്ന കേസിൽ മാതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. മാതാവ്, അവരുടെ രണ്ടാം ഭർത്താവ്, ഇടനിലക്കാരിയായി പ്രവർത്തിച്ച മാലതി (36) എന്നിവരെയാണു പിടികൂടിയത്. 4 വർഷത്തിനിടെ 8 തവണ അണ്ഡം വിറ്റതായി പെൺകുട്ടി പൊലീസിൽ പരാതി നൽകി. ഇത്തരത്തിൽ വൻ സംഘങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
ഈറോഡ്, സേലം, പെരുന്തുറ, ഹൊസൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ വന്ധ്യതാ ചികിത്സയ്ക്ക് ഇവ വിൽക്കുന്നതായി പൊലീസ് പറഞ്ഞു. ഒരു അണ്ഡത്തിനു 20,000 രൂപ വരെ ലഭിക്കുന്നതായാണു വിവരം. ഇതിൽ 5000 രൂപ ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്കു നൽകണം. രണ്ടു വർഷം മുൻപ് ഈറോഡ്, സേലം ജില്ലകളിൽ നവജാതശിശുക്കളെ വിറ്റ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ വയസ്സ് കൂട്ടി രേഖപ്പെടുത്തി വ്യാജ ആധാർ കാർഡ് തരപ്പെടുത്തിയാണ് അണ്ഡവിൽപന നടത്തിയത്.