ചേര്‍ത്തലയിലെ നവവധുവിന്റെ മരണത്തില്‍ വഴിത്തിരിവായത് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർമാരുടെ സംശയങ്ങൾ ആയിരുന്നു. ഹീനയുടെ മരണം കൊലപാതകമാണെന്ന് സംശയത്തിലേക്ക് ആദ്യം എത്തിയത് അവരായിരുന്നു. തുടർന്ന് ഭര്‍ത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് ആണെന്ന് അപ്പുക്കുട്ടൻ കുറ്റസമ്മതം നടത്തി. കഴിഞ്ഞ മാസം 26നാണ് കാളികുളത്തെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ ഹെനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുളിക്കുന്നതിനിടെ തെന്നിവീണു എന്നായിരുന്നു വീട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ കണ്ടെത്തലും വീട്ടുകാരുടെ മൊഴിയും തമ്മില്‍ പൊരുത്തക്കേട് വന്നതോടെ സംശയം ഉയര്‍ന്നു. കൊലപാതകമാണെന്ന സംശയം ഡോക്ടര്‍മാര്‍ ഉന്നയിച്ചതിന് പിന്നാലെ പൊലീസ് അപ്പുക്കുട്ടനെ ചോദ്യം ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം സമ്മതിക്കുകയായിരുന്നു.
കുടുംബ പ്രശ്‌നങ്ങള്‍ കൊലയിലേക്ക് നയിച്ചെന്നാണ് വിവരം. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. യുവതിക്ക് മാനസിക ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. ഇത് അറിഞ്ഞാണ് അപ്പുക്കുട്ടന്‍ ഹെനയെ വിവാഹം കഴിച്ചത്. വലിയ തുക സ്ത്രീധനം വാങ്ങിയായിരുന്നു വിവാഹം. കൂടുതല്‍ പണം വേണമെന്ന് അപ്പുക്കുട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.