അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നലെ ബിഹാറിൽ നടന്ന പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സേനയിലേക്ക് ഹ്രസ്വ കാലത്തേക്ക് നിയമനം നടക്കുമ്പോൾ സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകുമെന്ന് ആരോപിച്ചാണ് ഇന്നലെ ബിഹാറില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ദേശീയ പാതയില്‍ ടയറുകൾ കത്തിച്ച് ഉപരോധിച്ചായിരുന്നു പ്രതിഷേധം. സേനയിലെ സ്ഥിര നിയമനത്തിനായി തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. ബിഹാറില്‍ റെയില്‍, റോഡ് പാതകള്‍ ഇന്നലെ ഉപരോധിച്ചു. ചില സ്ഥലങ്ങളില്‍ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സൈനിക റിക്രൂട്ട്മെന്‍റുകള്‍ക്കായി ഇനി പ്രത്യേക റാലികള്‍ ഉണ്ടാകില്ലെന്ന പ്രഖ്യാപനമാണ് പ്രതിഷേധങ്ങളിലേക്കെത്തിച്ചത്.
12 ലക്ഷമാണ് ഇന്ത്യന്‍ സായുധസേനയുടെ കരുത്ത്. ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷയായിരുന്നു സൈനിക സേവനം. രാജ്യമെമ്പാടും നടത്തുന്ന റിക്രൂട്ട്മെന്‍റ് റാലികളിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് യുവാക്കളാണ് സൈനിക സേവനത്തിനായി എത്തിയിരുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി കാര്യമായ സൈനിക റിക്രൂട്ട്മെന്‍റ് റാലികളൊന്നും നടന്നിരുന്നില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ റിക്രൂട്ട്മെന്‍റ് റാലികള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് യുവാക്കളാണ് സൈനിക പരീക്ഷകള്‍ പാസാകാനായി വിവിധ കോഴ്സുകള്‍ പഠിക്കുന്നത്.