കുവൈത്ത് മനുഷ്യക്കടത്തു കേസിലെ മുഖ്യ പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ് (എം.കെ.ഗാസലി) നിഗൂഢ കഥാപാത്രം. മജീദിനെക്കുറിച്ച് അന്വേഷിക്കാൻ തളിപ്പറമ്പിലെത്തിയ പൊലീസിനെ ഇയാളുടെ വീടു കണ്ടെത്താൻ കഴിഞ്ഞില്ല. ഫോട്ടോ കാണിച്ചുള്ള അന്വേഷണത്തിൽ ഇയാളെ പരിചയമുള്ള ആരെയും തളിപ്പറമ്പിൽ കണ്ടെത്തിയില്ല. ബന്ധുക്കളോ സഹപാഠികളോ ഇല്ല.
ഇതോടെ ഗാസലിയെന്ന് അറിയപ്പെടുന്ന മജീദ് യഥാർഥത്തിൽ ആരാണെന്ന സംശയം ബലപ്പെടുന്നത്. ഈ രണ്ടു പേരുമല്ലാത്ത മറ്റൊന്നാണോ ഇയാളുടെ യഥാർഥ പേരെന്നും സംശയമുണ്ട്. പാസ്പോർട്ട് രേഖകളും ഇതുവരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. വിദേശത്ത് മജീസ് എവിടെയാണെന്നും അറിയാൻ കഴിയുന്നില്ല.
കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി പത്തനംതിട്ട സ്വദേശി അജുമോനെ ഇന്നു കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ മജീദിനെ സംബന്ധിക്കുന്ന എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.