ഇടതു മുന്നണിയോടും പിണറായി വിജയനോടും നല്ലവണ്ണം ആലോചിച്ചു കളിച്ചാൽ മതിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

0

കോഴിക്കോട്: ഇടതു മുന്നണിയോടും പിണറായി വിജയനോടും നല്ലവണ്ണം ആലോചിച്ചു കളിച്ചാൽ മതിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.’സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യു.ഡി.എഫ്-സംഘപരിവാർ നീക്കങ്ങൾക്കെതിരേ’ കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച എൽ.ഡി.എഫ്. റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇത് പഴയ കോൺഗ്രസല്ല, കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്ന പാർട്ടിയാണ്. ക്രിമിനൽ സംഘമാണ്, ഗുണ്ടാകോൺഗ്രസാണെന്നും ജയരാജൻ ആരോപിച്ചു. രാജ്യത്തിനുതന്നെ അപമാനമുണ്ടാക്കിയ 20 തവണ സ്വർണം കടത്തിയെന്ന് കോടതിയിൽ മൊഴിനൽകിയ ഒരുസ്ത്രീയെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ കണ്ടുപിടിച്ചിരിക്കുന്നത്. സോണിയാഗാന്ധിക്കുപകരം അവരുടെ ഫോട്ടോയാണ് ഇപ്പോൾ കോൺഗ്രസ് ഓഫീസുകളിൽ വെച്ചിരിക്കുന്നത്.

രമേശ് ചെന്നിത്തല ഒന്നിനും കൊള്ളാത്തവനും താൻ കേമനുമാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉഗ്രമൂർത്തിയായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. സതീശനൊപ്പം കെ. സുധാകരനുംകൂടി ചേർന്നപ്പോൾ നല്ലജോടിയായി. മുഖ്യമന്ത്രിയെ രാജിവെപ്പിക്കാനാണ് ഇവരുടെ ശ്രമം.

മുഖ്യമന്ത്രിയെ തകർക്കാൻ ചെമ്പുമായി വന്നിരിക്കുകയാണ്. വി.ഡി. സതീശൻ ചെമ്പും വട്ടളവും ചുമക്കുന്ന പണിക്കേ കൊള്ളൂ. രാഷ്ട്രീയം കൈകാര്യംചെയ്യാൻകഴിയില്ല. കെ. കരുണാകരൻ ലീഡറാണ്. അവിടെയെത്താൻ സതീശൻ കുറെക്കാലം പിടിക്കും. പിണറായി വിജയൻ ഇരുമ്പല്ല, ഉരുക്കാണ്. പിണറായി വിജയൻ നടന്നുപോയ വഴിയിലൂടെ പോവാൻ വി.ഡി. സതീശൻ അഞ്ചുതവണ ജനിച്ചിട്ടുവരേണ്ടിവരുമെന്നും ജയരാജൻ പറഞ്ഞു.

സിപിഎം. ജില്ലാസെക്രട്ടറി പി. മോഹനൻ അധ്യക്ഷനായിരുന്നു. ബിനോയ് വിശ്വം എംപി., മുക്കം മുഹമ്മദ്, പി.എം. സുരേഷ്ബാബു, സി.കെ. നാണു, മനയത്ത് ചന്ദ്രൻ, ജോയ്‌സ് പുത്തൻപുര, എ.ജെ. ജോസഫ്, സാലി കൂടത്തായി, നൈസ് മാത്യു സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here