കോഴിക്കോട്: സ്വർണം വാഗ്ദാനം ചെയ്ത് പോലീസ് വേഷത്തിലെത്തി പണം തട്ടിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. സ്വർണം നൽകാമെന്ന വ്യാജേന വിളിച്ചുവരുത്തി പണം തട്ടിപ്പറിച്ച സംഘമാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി ജിജോ ലാസർ, മലപ്പുറം സ്വദേശി നവാസ്, ആലപ്പുഴ സ്വദേശി സുഭാഷ് കുമാർ, കണ്ണൂർ സ്വദേശി ഷാജിദ് എന്നിവരാണ് അറസ്റ്റിലായത്. നടക്കാവ് പൊലീസാണ് സംഘത്തെ വലയിലാക്കിയത്.
പയ്യോളി സ്വദേശി കെ റാഷിദ് നൽകിയ പരാതിയിലാണ് അറസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് പത്ത് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ – ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതികളിലൊരാൾ പരാതിക്കാരെ ബന്ധപ്പെട്ടത്. 10 ലക്ഷം രൂപ കൊടുത്താൽ അരക്കിലോ സ്വർണം കൈമാറാം എന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് കോഴിക്കോട്ടെ ഒരുമാളിൽ വച്ച് പണം കൈമാറാമെന്നും ധാരണയിലെത്തി. മാളിൽ വച്ച് പണം കൈമാറുന്നതിനിടെ പൊലീസ് ആണെന്ന് അവകാശപ്പെട്ട് മറ്റ് പ്രതികളെത്തി പണം തട്ടിപ്പറിച്ച് ഓടുകയായിരുന്നു. പണം നഷ്ടപ്പെട്ടെന്ന റാഷിദിന്റെ പരാതിയിൽ സംഭവ ദിവസം തന്നെ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
തുടരന്വേഷണത്തിലാണ് പാലക്കാട്ടെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം പ്രതികൾ പലയിടങ്ങളിലേക്കും മാറ്റിയിട്ടുണ്ടെന്നും പണം കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി