ന്യൂഡൽഹി ∙ വാരാണസിയിലെ ഗ്യാൻവ്യാപി മസ്ജിദിന്റെ അവകാശം സംബന്ധിച്ച കേസ് വാരാണസി ജില്ലാ കോടതി 26നു കേൾക്കും. കോടതി നിയമിച്ച അഭിഭാഷക കമ്മിഷന്റെ കണ്ടെത്തലുകൾ സംബന്ധിച്ച് അഭിപ്രായം ബോധിപ്പിക്കാൻ ഇരുവിഭാഗക്കാർക്കും ഒരാഴ്ച അനുവദിച്ചു.
ഗ്യാൻവ്യാപി പള്ളിയിൽ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമതക്കാരായ 5 സ്ത്രീകൾ നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്ന പള്ളിക്കമ്മിറ്റിയുടെ ഹർജിയാണ് 26ന് പരിഗണിക്കുന്നത്. ഈ കേസിന് മുൻഗണന നൽകണമെന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കേസ് പരിഗണനയ്ക്കെടുത്തപ്പോൾ ജഡ്ജി എ.കെ. വിശ്വേശ് 26ലേക്ക് മാറ്റുന്നതായി അറിയിച്ചു.
ഹിന്ദുമതാചാര പ്രകാരം ആരാധന നടത്താനുള്ള ഹർജി ആരാധനാസ്ഥല നിയമ പ്രകാരം നിലനിൽക്കുന്നതല്ലെന്നാണു പള്ളിക്കമ്മിറ്റിയുടെ ഹർജിയിൽ പറയുന്നത്. അഭിഭാഷക കമ്മിഷൻ പള്ളിയിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലത്ത് ശിവലിംഗം കണ്ടെത്തിയതായി പ്രഖ്യാപനമുണ്ടായത് വിവാദമായിരുന്നു.