അസമിലെ നാഗോൺ ജില്ലയിൽ പൊലീസ് സ്റ്റേഷന് തീയിട്ട കേസിലെ മുഖ്യപ്രതി കസ്റ്റഡിയിൽനിന്ന് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ മരിച്ചു. അഷിഖുൽ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 21ന് ബട്ടദ്രവ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്ന മത്സ്യത്തൊഴിലാളി സഫിഖുൽ ഇസ്ലാം മരിച്ചതിനെ തുടർന്നാണ് സ്റ്റേഷനു നേരെ അക്രമം നടന്നത്. നേതൃത്വം നൽകിയ അഷിഖുൽ ഇസ്ലാമിനെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് പൊലീസ് തെളിവെടുപ്പു നടത്തി. മടങ്ങിവരുന്നവഴി കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട അഷിഖുലിന് അകമ്പടി വാഹനം തട്ടി പരുക്കേറ്റതായും ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചതായും നാഗോൺ എസ്പി: ലീന ദോലെ പറഞ്ഞു.
കഴിഞ്ഞ 20ന് സഫിഖുൽ ഇസ്ലാമിനെ അനധികൃതമായി കസ്റ്റഡിയിലെടുത്ത പൊലീസ് 10,000 രൂപയും താറാവും കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. അത് നൽകാൻ കഴിയാതെ വന്നതോടെ മർദിച്ചു. ഇതേത്തുടർന്ന് സഫിഖുൽ കൊല്ലപ്പെട്ടുവെന്നാണ് ആരോപണം. അതേസമയം, സ്റ്റേഷനിൽ വച്ച് സുഖമില്ലാതെ വന്ന സഫിഖുലിനെ ആശുപത്രിയിലാക്കിയെന്നും അവിടെവച്ച് മരിച്ചുവെന്നുമാണ് പൊലീസ് വിശദീകരിച്ചത്.
മൃതദേഹവുമായി പൊലീസ് സ്റ്റേഷനു മുന്നിൽ എത്തിയ ജനക്കൂട്ടം അക്രമാസക്തരാവുകയും സ്റ്റേഷനു തീയിടുകയും ചെയ്തു. സംഭവത്തിൽ 11 പേരാണ് അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം സ്റ്റേഷൻ കത്തിച്ചവരുടെ വീടുകൾ അധികൃതർ ഇടിച്ചുനിരത്തിയതും വിവാദമായിരുന്നു