മുംബൈ ∙1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിൽ 29 വർഷത്തിന് ശേഷം പിടിയിലായ 4 പ്രതികളെ പ്രത്യേക കോടതി ജൂൺ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അബൂബക്കർ, സയ്യിദ് ഖുറേഷി, മുഹമ്മദ് ഷൂയേബ് ഖുറേഷി, മുഹമ്മദ് യൂസഫ് ഇസ്മായിൽ എന്നിവരെ രണ്ടാഴ്ച കൂടി കസ്റ്റഡിയിൽ വേണമെന്ന സിബിഐ ആവശ്യം അനുവദിച്ചില്ല.
257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരയ്ക്കു ശേഷം രാജ്യം വിട്ട ഇവരെ കഴിഞ്ഞ 12ന് ഗുജറാത്ത് ഭീകര വിരുദ്ധ സേന (എടിഎസ്) അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പിടികൂടുകയായിരുന്നു.
സ്‌ഫോടനത്തിന്റെ സൂത്രധാരനായ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ മുസ്തഫ ദോസയുടെ സഹായികൾ ആയിരുന്നു ഇവർ. ദാവൂദ് പറഞ്ഞതനുസരിച്ച് പാക്കിസ്ഥാനിൽ ആയുധപരിശീലനവും നടത്തി. സ്ഫോടനത്തിനു ശേഷം രാജ്യം വിട്ട ഇവർ പാസ്പോർട്ട് ആവശ്യങ്ങൾക്കാണ് ഗുജറാത്തിൽ എത്തിയതെന്നാണ് കരുതുന്നത്.