മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് സൂപ്പർ ജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ 11 റണ്‍സിനാണ് പഞ്ചാബ് കീഴടക്കിയത്. സ്കോർ: പഞ്ചാബ് 20 ഓവറിൽ 187-4, ചെന്നൈ 20 ഓവറിൽ 176-6.
പഞ്ചാബ് ഉയർത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് രണ്ടാം ഓവറിൽ തന്നെ അവരുടെ ഓപ്പണർ റോബിൻ ഉത്തപ്പയെ (1) നഷ്ടമായി. പിന്നാലെ മിച്ചൽ സാന്റ്നർ (9), ശിവം ദുബെ (8) എന്നിവർ കൂടി പവലിയൻ കയറിയതോടെ ചെന്നൈ സമ്മർദത്തിലായി.
പിന്നീട് ഋതുരാജ് ഗെയ്ക്വാദും അന്പാട്ടി റായിഡുവും ചേർന്ന് ചെന്നൈ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. 27 പന്തിൽ 30 റണ്‍സെടുത്ത ഗെയ്ക്വാദിനെ റബാഡ് വീഴ്ത്തിയതോടെ നായകൻ രവീന്ദ്ര ജഡേജ ക്രീസിലെത്തി.
ഇതോടെ ക്രീസിൽ നിലയുറപ്പിച്ച റായിഡു പഞ്ചാബ് ബൗളർമാരെ കടന്നാക്രമിച്ചു. 39 പന്തിൽ ആറ് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 78 റണ്‍സെടുത്ത റായിഡുവിനെ റബാഡ പുറത്താക്കിയതോടെ പഞ്ചാബ് പിടിമുറുക്കി. റായിഡുവിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണി (12) കളത്തിലെത്തിയെങ്കിലും സൂപ്പർ ഫിനിഷർ ആകാൻ സാധിച്ചില്ല.
ജഡേജ പുറത്താകാതെ 21 റണ്‍സെടുത്തെങ്കിലും ടീമിനെ ജയിപ്പിക്കാൻ അദ്ദേഹത്തിനും സാധിച്ചില്ല. പഞ്ചാബിനായി കാഗിസോ റബാഡയും ഋഷി ധവാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ശിഖർ ധവാന്റെ അർധസെഞ്ചുറി മികവിലാണ് പഞ്ചാബ് മികച്ചനിലയിലെത്തിയത്. 21 പന്തിൽ 18 റണ്‍സെടുത്ത ഓപ്പണർ മയങ്ക് അഗർവാളിനെയാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ധവാൻ 59 പന്തിൽ രണ്ട് സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 88 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഭാനുക രാജപക്സെയും മിന്നും പ്രകടനം കാഴ്ചവച്ചു. 32 പന്തിൽ 42 റണ്‍സാണ് രാജപക്സെ അടിച്ചെടുത്തത്. ലിയാം ലിവിംഗ്സ്റ്റൻ ഏഴ് പന്തിൽ 19 റണ്‍സും ജോണി ബെയർസ്റ്റോ ആറ് റണ്‍സുമെടുത്തു.
ചെന്നൈയ്ക്കായി ബ്രാവോ രണ്ട് വിക്കറ്റ് വീഴ്ത്തി. മഹേഷ് തീക്ഷണ ഒരു വിക്കറ്റും നേടി.
ജയത്തോടെ പഞ്ചാബ് എട്ട് പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്തെത്തി. നാല് പോയിന്റുള്ള ചെന്നൈ ഒൻപതാം സ്ഥാനത്താണ്.