മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഈ സീസണിൽ ആദ്യ ജയം തേടി ഇറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനു ലക്നോ സൂപ്പർ ജയ്ന്റ്സിനു മുന്നിൽ കാലിടറി. ലക്നോ ഉയർത്തിയ 170 റണ്‍സ് വിജലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 157 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ 12 റണ്‍സിന്റെ ജയം ലക്നോ സ്വന്തമാക്കി. സ്കോർ: ലക്നോ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169. ഹൈദരാബാദ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 157.
ടോസ് നേടിയ ഹൈദരാബാദ് ലക്നോവിനെ ബാറ്റിംഗ് അയക്കുകയായിരുന്നു. ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടിവന്ന ലക്നോവിന്റെ തുടക്കം പാളി. ഓപ്പണർ ക്വിന്റണ്‍ ഡികോക്ക് (1), മൂന്നാം നന്പർ ബാറ്റർ എവിൻ ലെവിസ് (1), മനീഷ് പാണ്ഡെ (11) എന്നിവർ സ്കോർ ബോർഡിൽ 27 റണ്‍സ് ഉള്ളപ്പോൾ പവലിയൻപൂകി.
എന്നാൽ, നാലാം വിക്കറ്റിൽ ക്യാപ്റ്റൻ കെ.എൽ. രാഹുലും (50 പന്തിൽ 68) ദീപക് ഹൂഡയും (33 പന്തിൽ 51) ക്രീസിൽ ഒന്നിച്ചു. രാഹുൽ – ഹൂഡ നാലാം വിക്കറ്റ് കൂട്ടുകെട്ട് 62 പന്തിൽ 87 റണ്‍സ് നേടി. ഈ കൂട്ടുകെട്ടാണ് ലക്നോവിനെ കരയ്ക്കടുപ്പിച്ചത്. മൂന്ന് വീതം സിക്സും ഫോറും പായിച്ച ഹൂഡ മടങ്ങിയതോടെ ആയുഷ് ബഡോണി എത്തി. 12 പന്തിൽ മൂന്ന് ഫോറിന്റെ അകന്പടിയോടെ 19 റണ്‍സ് ബഡോണി നേടി. ക്രുണാൽ പാണ്ഡ്യയ്ക്ക് (3 പന്തിൽ 6) കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ സണ്‍റൈസേഴ്സിന്റെ തുടക്കം മികച്ചതായിരുന്നു. അഭിഷേക് ശർമയും (11 പന്തിൽ 13) കെയ്ൻ വില്യംസണും (16 പന്തിൽ 16) 3.3 ഓവറിൽ 25 റണ്‍സ് അടിച്ചെടുത്തു. എന്നാൽ, ആവേഷ് ഖാന്റെ പന്തിൽ വില്യംസണ് പുറത്തായി. സ്കോർ 38ൽ എത്തിയപ്പോൾ അഭിഷേക് ശർമയെയും ആവേഷ് ഖാൻ മടക്കി.
എന്നാൽ, രാഹുൽ ത്രിപാഠിയും എയ്ഡൻ മാർക്രവും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്കോർ 82ൽ എത്തിയപ്പോൾ ക്രുണാൽ പാണ്ഡ്യ മാർക്രത്തെ (14 പന്തിൽ 12) പുറത്താക്കി. പിന്നാലെ ത്രിപാഠിയെയും (30 പന്തിൽ 44) ക്രുണാൽ മടക്കിയച്ചു.
പിന്നീട് നിക്കോളാസ് പൂരനും വാഷിംഗ്ടണ്‍ സുന്ദറും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു. 24 പന്തിൽ 34 റണ്‍സുമായി നിന്ന പൂരനെ ആവേഷ് ഖാൻ പവലിയൻ കയറ്റിയതോടെ ലക്നോ വിജയം സ്വപ്നം കണ്ടുതുടങ്ങി.
അവസാന ഓവറിൽ 14 പന്തിൽ 18 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറെ ജെയ്സണ്‍ ഹോൾഡർ വീഴ്ത്തി. പിന്നാലെ ഭൂവന്വേശൻ കുമാറിനെയും റൊമാരിയോ ഷെപ്പേർഡിനെയും ജെയ്സണ്‍ പവലിയൻ കയറ്റി വിജയം ആഘോഷിച്ചു.