പട്ന ∙ ഇന്ത്യ – നേപ്പാൾ ട്രെയിൻ സർവീസ് ഉദ്ഘാടനം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദൂബയും ചേർന്നു നിർവഹിക്കും. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നിന്നു വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉദ്ഘാടനം.
ബിഹാറിലെ ജയനഗറിൽ നിന്നു നേപ്പാളിലെ കുർത്തയിലേക്കുള്ള 34.5 കിലോമീറ്റർ പാതയിലാണു പാസഞ്ചർ സർവീസ് ആരംഭിക്കുന്നത്. പദ്ധതിക്കായി വിദേശകാര്യ മന്ത്രാലയം 784 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ കുർത്തയിൽ നിന്നു ബിജാൽപുരയിലേക്കും മൂന്നാം ഘട്ടത്തിൽ ബിജാൽപുരയിൽ നിന്നു ബർദിബാസിലേക്കും പാത നീട്ടും.
ഇന്ത്യൻ റെയിൽവേയാണു നിർമാണം. കൊങ്കൺ റെയിൽവേ 10 ഡെമു കോച്ചുകൾ നേപ്പാളിനു കൈമാറി. ബ്രിട്ടിഷ് ഭരണകാലത്ത് 1935 ൽ ജയനഗറിൽ നിന്നു ബിജാൽപുരയിലേക്കു ട്രെയിൻ ആരംഭിച്ചിരുന്നു. 2001 ലെ പ്രളയത്തിൽ ഈ പാത തകർന്നതോടെയാണു ഗതാഗതം നിലച്ചത്.