കൊച്ചി ∙ പനമ്പിള്ളി നഗർ ഭാഗത്തു രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന യുവാവ് പിടിയിൽ. കോട്ടയം കുറവിലങ്ങാട് കുളത്തൂർ സ്വദേശി ഇമ്മാനുവൽ സി.കുര്യനെയാണ് (31) സിറ്റി പൊലീസ് കമ്മിഷ്ണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പൊലീസ് അറസ്റ്റു ചെയ്തത്.
മൂവാറ്റുപുഴയിലെ വാഹന ഷോറൂമിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയാണ് ഇയാൾ. രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകൾക്കു മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അതിക്രമം നടത്തുകയുമായിരുന്നു ഇയാളുടെ പതിവു പരിപാടി. നമ്പർ പ്ലേറ്റ് നീക്കം ചെയ്ത സ്കൂട്ടറിൽ കറങ്ങി നടന്നാണ് ഇയാൾ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്.
കടവന്ത്ര, പനമ്പിള്ളി നഗർ മേഖലകളിൽ കറങ്ങി നടന്നു സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാൾക്കെതിരെ സൗത്ത് പൊലീസ് സ്റ്റേഷനിൽ 4 കേസുകളുണ്ട്. പരാതി വ്യാപകമായതിനെ തുടർന്നു സിറ്റി പൊലീസ് കമ്മിഷ്ണർ മഫ്തി പൊലീസ് സംഘമായ ഷാഡോ പൊലീസിനെ ഇയാളെ പിടികൂടാനായി നിയോഗിച്ചു. കുറച്ചു ദിവസമായി പനമ്പിള്ളി നഗർ മേഖലയിൽ പൊലീസ് ഇയാൾക്കു വേണ്ടി പരിശോധന ശക്തമാക്കിയിരുന്നു.
സ്കൂട്ടറിനു നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ അതുവഴി ഇയാളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോഴും ഇയാൾ പതിവു പരിപാടികൾ തുടർന്നു. തുടർന്നു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായി അന്വേഷണം. പനമ്പിള്ളി നഗർ ഭാഗത്തു നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിൽ (ഐടിഎംഎസ്) ഉൾപ്പെട്ട നൂറോളം ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു.
ലഭ്യമായ ദൃശ്യങ്ങൾ താരതമ്യം ചെയ്തുള്ള പരിശോധനയിലൂടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്. ഇൻഫോ പാർക്ക് ഭാഗത്ത് ഉൾപ്പെടെ പലയിടങ്ങളിലും ഇയാൾ സ്കൂട്ടറിൽ കറങ്ങി നടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. തുടർന്ന് മൂവാറ്റുപുഴയിൽനിന്നു പ്രതിയെ പിടികൂടുകയായിരുന്നു.