മിഥുൻ പുല്ലുവഴി
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ലക്ഷങ്ങൾ നശിപ്പിപിച്ചത് സിനിമ നിർമിച്ച്. ജിഷയുടെ കഥയാണെന്ന് പറഞ്ഞതോടെയാണ് സിനിമ നിർമാണത്തിന് പണം ഇറക്കിയത്. എന്നാൽ സിനിമ ഏതെന്ന് വെളിപ്പെടുത്താൻ രാജേശ്വരി തയ്യാറായില്ല. സിനിമയിൽ പണം മുടക്കിയെന്ന് രാജേശ്വരി തന്നെയാണ് മീഡിയ മലയാളത്തോട് വെളിപ്പെടുത്തിയത്.
എന്നാൽ ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ അവർ തയ്യാറായതുമില്ല. മറിച്ച് ഉദ്യോഗസ്ഥർ തിരിമറി നടത്തി പണം തട്ടിയെടുത്തെന്നാണ് പുതിയ ആരോപണം. വീടുപണിക്ക് ചെലവായ തുകക്ക് പുറമെ മൂന്നു ലക്ഷം രൂപ മാത്രമാണ് ലഭിച്ചെതെന്നുമാണ് രാജേശ്വരി പറയുന്നത്.
സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടിയ ധനസഹായത്തിൽ ഇനിയും കോടികൾ ബാക്കിയുണ്ടെന്നും അത് തരുന്നില്ലെന്നുമാണ് രാജേശ്വരിയുടെ മറ്റൊരു ആരോപണം. രാജേശ്വരിയും മകൾ ദീപയും തമ്മിലുള്ള തർക്കങ്ങളെ തുടർന്നാണ് ബാങ്കിലുള്ള ബാക്കി തുക നൽകാത്തതെന്നാണ് അനൗദ്യോഗീക വിവരം. ജിഷയുടെ പേരിൽ കിട്ടിയ ഒരു രൂപയ്ക്കു പോലും ദീപയ്ക്ക് അവകാശമില്ലെന്നാണ് രാജേശ്വരി പറയുന്നത്.
സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കിട്ടിയ ലക്ഷങ്ങളുടെ ധനസഹായം തീർന്നതോടെ ഹോംനഴ്സായി ജോലി എടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിതമെന്ന് രാജേശ്വരി പറയുന്നു.
ഏഴ് വർഷം മുൻപാണ് പെരുമ്പാവൂർ സ്വദേശിയായ ജിഷ പുറംമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീടിനുള്ളിൽ കൊലചെയ്യപ്പെടുന്നത്. അതിന് പിന്നാലെ രാജേശ്വരിയെ സഹായിക്കാൻ സർക്കാരും പൊതുജനങ്ങളും രംഗത്തെത്തി. 2016 മെയ് മുതൽ 2019 സെപ്റ്റംബർ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപ. ഇതിൽ പുതിയ വീട് പണിതതിന് 11.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവൻ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി. കൂടാതെ മാസം 5000 രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി ഒരുപാട് പണം രാജേശ്വരിക്ക് ചെലവാക്കേണ്ടിവന്നു. അതിനിടെ കൂടെ കൂടിയ പലരും തന്നെ പറഞ്ഞ് പറ്റിച്ച് പണം കൈക്കലാക്കിയെന്നുമാണ് രാജേശ്വരി പറയുന്നത്. ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ട് പോയി സ്നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്. ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ളതിനാൽ അവരെയെല്ലാം സഹായിച്ചുവെന്നും രാജേശ്വരി പറയുന്നു.