ഉത്തർപ്രദേശിലെ മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയിലെ ഭിന്നത മറനീക്കിത്തുടങ്ങി. സോഷ്യലിസ്റ്റ് നേതാവും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ അമ്മാവനുമായ ശിവപാൽ സിംഗ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമ എന്നിവരെ കഴിഞ്ഞദിവസം മുതൽ ട്വിറ്ററിൽ ഫോളോ ചെയ്തുതുടങ്ങി.
രാഷ്ട്രപതി, പ്രധാനമന്ത്രിയുടെ ഓഫീസ്, ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ്, ദലൈലാമ തുടങ്ങി 12 ട്വിറ്റർ അക്കൗണ്ടുകളാണ് ശിവപാൽ നിലവിൽ ഫോളോ ചെയ്യുന്നത്. ശിവപാൽ സിംഗ് യാദവിനെ ബിജെപി രാജ്യസഭാംഗമായി നാമനിർദേശം ചെയ്യുന്നുവെന്നും ശിവപാലിന്റെ നിയമസഭാമണ്ഡലമായ ജസ്വന്ത് നഗർ കൻ ആദിത്യ യാദവിനു കൊടുക്കാമെന്നു ബിജെപി വാഗ്ദാനം ചെയ്തുവെന്നും അഭ്യൂഹങ്ങളുണ്ട്.
സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച ശിവപാൽ, മാർച്ച് 31 ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നുവെങ്കിലും പാർട്ടി എംഎൽഎമാരുടെ യോഗത്തിൽനിന്നു വിട്ടുനിന്നിരുന്നു.