ബംഗളൂരു: കർണാടകയിലെ കരാറുകാരന്റെ മരണത്തിൽ പ്രതിഷേധ ശക്തമാക്കി കോൺഗ്രസ്. ആരോപണവിധേയനായ മന്ത്രി ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ തേടുമെന്ന് കോൺഗ്രസ് അറിയിച്ചു.
മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക നിയമസഭയിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തി മാർച്ചിൽ സംഘർഷവുമുണ്ടായി. നിയമസഭാ കവാടത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കോൺഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. കർണാടകയിൽ ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പയ്ക്കെതിരേ അഴിമതിയാരോപണമുന്നയിച്ച ബിജെപി പ്രവർത്തകനായ കോൺട്രാക്ടർ ജീവനൊടുക്കിയതാണ് രാഷ്ട്രീയ വിവാദമായിരിക്കുന്നത്.
അതേസമയം, രാജിയാവശ്യം ഈശ്വരപ്പ തള്ളിയിട്ടുണ്ട്. മരണമടഞ്ഞ സന്തോഷ് പാട്ടീലിനു ബിജെപിയുമായി ബന്ധമില്ലെന്നു ബെളഗാവിയിലെ ബിജെപി നേതൃത്വവുമായി സംസാരിച്ചതിലൂടെ അറിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിക്കെതിരേ അഴിമതിയാരോപണമുന്നയിച്ച സന്തോഷ് പാട്ടീൽ(37) എന്ന കോൺട്രാക്ടറിന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് ഉഡുപ്പിയിൽ കണ്ടെത്തിയത്. നാല് കോടി രൂപയോളം മുടക്കി ബെളഗാവിയിൽ കഴിഞ്ഞവർഷം പൂർത്തിയാക്കിയ റോഡിന്റെ ബില്ലുകൾ നൽകിയെങ്കിലും പണം അനുവദിക്കുന്നതിനു മന്ത്രിയും കൂട്ടാളികളും 40 ശതമാനം കമ്മീഷന് ആവശ്യപ്പെട്ടുവെന്ന് സന്തോഷ് പാട്ടിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകുകയും ചെയ്തു. പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന ബിജെപി നേതൃത്വം തയാറായില്ലെന്നും പാട്ടീൽ പറഞ്ഞു.
സംഭവത്തിൽ മന്ത്രിക്കും സഹായിക്കുമെതിരേ ഉഡുപ്പി പോലീസാണു കേസെടുത്തത്. ഇതിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഈശ്വരപ്പയെ വിളിച്ചുവരുത്തി വിശദീകരണവും തേടി.