ന്യൂഡൽഹി: ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും.
ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ജാമ്യം അനുവദിച്ച അലാഹബാദ് ഹൈക്കോടതി നടപടിക്കെതിരേ അപ്പീൽ നൽകാത്തതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിനെ കോടതി വിമർശിച്ചിരുന്നു. ജാമ്യത്തിനെതിരേ അപ്പീൽ നൽകണമെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ടു തവണ യുപി സർക്കാരിനു കത്തെഴുതിയിരുന്നു.
ജാമ്യം റദ്ദാക്കാൻ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേൽനോട്ടത്തിനായി നിയോഗിച്ച റിട്ട. ഹൈക്കോടതി ജഡ്ജി രാകേഷ് കുമാർ ജെയിനും ശിപാർശ ചെയ്തിരുന്നു.
ആശിഷ് മിശ്രയ്ക്കെതിരേയുള്ള കുറ്റങ്ങൾ ഗുരുതരമാണെന്നു പറയുന്പോൾത്തന്നെ, ആശിഷ് മിശ്ര രാജ്യം വിടുമെന്ന ഭീഷണിയില്ലെന്ന നിലപാടാണ് യുപി സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്.