റഷ്യ-യുക്രൈൻ യുദ്ധം 14-ാം ദിവസത്തിലേക്ക് നീങ്ങുമ്പോൾ, പലായനം ചെയ്യുന്ന ഉക്രേനിയക്കാരുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യുക്രൈനിയൻ ബാലൻ കരഞ്ഞുകൊണ്ട് പോളണ്ട് അതിർത്തി കടക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പങ്കുവയ്ക്കുന്നു.
ഹൃദയം പൊട്ടി കരയുന്ന കുട്ടി തന്റെ സാധനങ്ങൾ ബാഗിലാക്കി വലിച്ചിഴയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. യുക്രൈനിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പോളിഷ് ഗ്രാമമായ മെഡിസ്കയിൽ നിന്നുള്ളതാണ് വീഡിയോ. റഷ്യൻ അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടാൻ പോളണ്ടിലേക്ക് പലായനം ചെയ്യുന്ന യുക്രൈനിയക്കാർ ഈ ഗ്രാമത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ വീഡിയോ കണ്ടവരുടെയെല്ലാം കണ്ണ് നിറഞ്ഞു. അവരിൽ ചിലർ കുട്ടിയെ അവരുടെ വീടുകളിലേക്ക് കൊണ്ടുവരാമെന്ന് പോലും വാഗ്ദാനം ചെയ്തു. “ചുറ്റുമുള്ള ആളുകൾ അവനെ അവഗണിക്കുന്നില്ലെന്നും ഈ കുഞ്ഞ് തനിയെ അല്ല നടക്കുന്നതെന്നും ദയവായി എന്നോട് പറയൂ. അവനെ എങ്ങനെ കണ്ടെത്തി എന്റെ വീട്ടിലേക്ക് കൊണ്ടുവരാമെന്ന് ആരെങ്കിലും പറഞ്ഞ് തരൂ. തീർത്തും ഗുരുതരമാണ്,” ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.കുട്ടി ഒറ്റയ്‌ക്ക് നടക്കുകയായിരുന്നെന്ന് വ്യക്തമാണെങ്കിലും ആരെങ്കിലും കൂടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
റഷ്യയുടെ ആക്രമണത്തിന്റെ തുടക്കം മുതൽ മരിച്ച കുട്ടികളുടെ എണ്ണം 38 ആയതായി യുക്രൈ കണക്കാക്കുന്നു. “യുദ്ധത്തിന്റെ തുടക്കം മുതൽ യുക്രൈനിൽ 38 കുട്ടികൾ മരിക്കുകയും 71 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു,” മനുഷ്യാവകാശങ്ങൾക്കായുള്ള യുക്രൈൻ പാർലമെന്റ് കമ്മീഷണർ ല്യൂഡ്മില ഡെനിസോവ പറഞ്ഞു.
റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച നൂറുകണക്കിന് യുക്രൈനികൾക്ക് കൈവ്, മരിയുപോൾ, കാർകിവ്, സുമി എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്യാൻ കഴിഞ്ഞു. യുഎൻ അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, യുക്രൈനിൽ നിന്നുള്ള അഭയാർഥികളുടെ ഒഴുക്ക് രണ്ട് ദശലക്ഷം കവിഞ്ഞു.