മുംബൈ: ഐപിഎൽ ക്രിക്കറ്റ് ട്വന്റി-20യിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്സിന് തകർപ്പൻ ജയം. ആർസിബി ഉയർത്തിയ 206 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ബംഗളൂരു 205-2, പഞ്ചാബ് 208-5.
ആർസിബി ഉയർത്തിയ വെല്ലുവിളി ഒറ്റക്കെട്ടായി നിന്നാണ് പഞ്ചാബ് നേരിട്ടത്. ഓപ്പണറുമാരായ നായകൻ മയങ്ക് അഗർവാളും (32) ശിഖർ ധവാനും (43) പഞ്ചാബിന്റെ വെടിക്കെട്ടിന് തുടക്കം കുറിച്ചു. ഇരുവരും ചേർന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു.
ഭാനു രാജപക്സെ 22 പന്തിൽ 43 റണ്‍സും ലിയാം ലിവിംഗ്സ്റ്റണ് പത്ത് പന്തിൽ 19 റണ്‍സും നേടി. ഷാറൂഖ് ഖാൻ 20 പന്തിൽ 24 റണ്‍സുമായി പുറത്താകാതെ നിന്നപ്പോൾ ഒടിൻസ് സ്മിത്ത് പഞ്ചാബിന്റെ ജയം വേഗത്തിലാക്കി. എട്ട് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 25 റണ്‍സുമായി സ്മിത്ത് പുറത്താകാതെ പഞ്ചാബിനെ വിജയത്തിലെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി നായകൻ ഫാഫ് ഡു പ്ലെസിയുടെ വെടിക്കെട്ടും ദിനേശ് കാർത്തിന്റെ മിന്നും പ്രകടനവുമാണ് ബംഗളൂരുവിനെ 205 റൺസിലെത്തിച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഡു പ്ലെസി 57 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 88 റണ്‍സെടുത്തു.
അനൂജ് റാവത്ത് 21 റണ്‍സുമെടുത്ത് പുറത്തായി. വിരാട് കോഹ്ലി 29 പന്തിൽ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറിൽ ആളികത്തിയ കാർത്തിക് വെറും 14 പന്തിൽ 32 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
പഞ്ചാബിനായി അർഷ്ദീപ് സിംഗും രാഹുൽ ചഹാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.