പനാജി: ഐഎസ്എല്ലിൽ ആദ്യാവസാനം ആവേശം നിറഞ്ഞുതുളുമ്പിയ മത്സരത്തിൽ ഗോവ എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില (4-4). നേരത്തേ, പ്ലേ ഓഫ് ഉറപ്പിച്ച മഞ്ഞപ്പടയെ രണ്ടാംപകുതിയിലെ നാലടിയില്‍ ഗോവ വിറപ്പിച്ചെങ്കിലും അവസാന മിനുറ്റുകളിലെ അവിശ്വസനീയ തിരിച്ചുവരവില്‍ ബ്ലാസ്റ്റേഴ്സ് സമനില സ്വന്തമാക്കുകയായിരുന്നു.
10, 25 മിനുട്ടികളിൽ പെനാൽറ്റിയടക്കം പെരേര ഡയസിലൂടെ ആദ്യം രണ്ടുഗോളിന്റെ ലീഡ് നേടിയത് ബ്ലാസ്റ്റേഴ്സായിരുന്നു. എന്നാൽ ഐറം കബ്റേറയുടെ ഹാട്രിക് ഗോളിലൂടെ ഗോവ എഫ്സി മുന്നിലെത്തി. 49, 63, 82 മിനുട്ടുകളിലായിരുന്നു ഐറം ഗോൾവല കുലുക്കിയത്. ഇതിലൊരെണ്ണം പെനാൽറ്റിയുമായിരുന്നു. 79ാം മിനുട്ടിൽ അൽബിനാ ഡോഹ്ലിങും ഗോവക്കായി ഗോളടിച്ചു.
ഇതോടെ നാലിനെതിരെ രണ്ട് ഗോളെന്ന നിലയിലായി ബ്ലാസ്റ്റേഴ്സ്. എന്നാൽ മത്സരത്തിൽ 88ാം മിനുട്ടിൽ വിൻസി ബെരേറ്റോയും 90ാം മിനുട്ടിൽ അൽവാരോ വാസ്ക്വിസും ഗോൾ നേടിയതോടെ സെമിയിക്ക് തൊട്ടുമുമ്പുള്ള മത്സരത്തിൽ തോൽക്കാതെ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു. ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 20 കളിയില്‍ 34 പോയിന്റുമായി നാലാം സ്ഥാനം ഉറപ്പിച്ചു.