ലഖ്നോ: പതിനേഴുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് പശുത്തൊഴുത്തിൽ കുഴിച്ചിട്ട സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനും സഹോദരനുമെതിരെ കേസ്. ഉത്തർപ്രദേശിലെ ഗുർഹകാല ഗ്രാമത്തിലാണ് സംഭവം. പിതാവ് ദേശ്രാജ്, സഹോദരൻ ധനഞ്ജയ് എന്നിവർക്കെതിരെയാണ് കേസ്.
കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ഒരു യുവാവുമായി പ്രണയത്തിലായിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ വീട്ടുകാർക്ക് ആ ബന്ധത്തിന് താൽപര്യമില്ലായിരുന്നു. വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടും പെൺകുട്ടി ബന്ധം തുടർന്നതിന്റെ വൈരാഗ്യത്തിലാണ് പിതാവും സഹോദരനും ചേർന്ന് കൃത്യം നടത്തിയതാണെന്നാണ് പോലീസ് പറയുന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനോട് ചേർന്ന പശുത്തൊഴുത്തിൽ കുഴിച്ചിടുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നിതിൻ കുമാർ പറഞ്ഞു.
ഗ്രാമവാസികൾ സംശയം പ്രകടിപ്പിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി വൈകിട്ടോടെയാണ് റിപ്പോർട്ട് ലഭിച്ചത്. കഴുത്ത് ഞെരിച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും പെൺകുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും നിതിൻ കുമാർ പറഞ്ഞു.