കോട്ടയം: കോട്ടയത്ത് വിഷക്കായ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടികളിൽ രണ്ടാമത്തെയാളുടെ നില ഗുരുതരമായി തുടരുന്നു. വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തലയോലപറമ്പ് സ്വദേശിനിയായ പെൺകുട്ടി ഇന്ന് രാവിലെയോടെ മരിച്ചിരുന്നു.
വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി നേരത്തേ പോക്സോ കേസിൽ ഇരയായിരുന്നു. മരിച്ച കുട്ടിക്കെതിരെ, കാണാതായെന്ന സംഭവത്തിൽ കേസുണ്ട്. പതിനെട്ടുവയസുകാരായ രണ്ട് പെൺകുട്ടികളും ഇന്നലെ രാത്രിയിലാണ് വിഷക്കായ കഴിച്ചത്. വീട്ടുകാർ വഴക്കുപറഞ്ഞതിലുള്ള മാനസിക വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. സമൂഹമാധ്യമങ്ങൾ വഴിയാണ് പെൺകുട്ടികൾ പരിചയപ്പെട്ടിരുന്നത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് രണ്ട് പേരും സ്വന്തം വീടുകളിൽ വെച്ച് ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.