കുമളിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. വാഹനത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ പത്ത് പേരാണ് ഉണ്ടായിരുന്നത്.
അപകടത്തിൽനിന്നും ഏഴ് വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാർ പാലത്തിൽ ഇടിച്ചപ്പോൾ വാനത്തിലുണ്ടായിരുന്ന ഏഴു വയസുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടുകയായിരുന്നു. ഈ സമയം അതുവഴി വന്ന ഒരു വാഹനം നിർത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.
മറ്റൊരാൾ ഗുരുതര പരിക്കുകളോടെ തേനിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാർ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), കന്നി സ്വാമി (60), ഷണ്മുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാർ (43) എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു.
കേരള തമിഴ്നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്.
മരിച്ചവരുടെ മൃതദേഹം തേനിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്