തിരുവനന്തപുരം :പീക്ക് ടൈമുകളിലടക്കം നേരം നോക്കി വൈദ്യുതി നിരക്കിൽ വർദ്ദനവ് വരുത്താൻ വൈദ്യുതി വകുപ്പ് ആലോചിക്കുന്നു. വൈദ്യുതിക്ക് വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഗാർഹികോപഭോക്താക്കളിൽ കൂടുതൽപേർക്ക് ബാധകമാക്കാനാണ് കെ.എസ്.ഇ.ബി ആലോചിക്കുന്നത്.നിരക്ക് വർദ്ധന നടപ്പായാൽ രാത്രിയിലെ വൈദ്യുതോപയോഗത്തിന് 20 ശതമാനംവരെ കൂടുതൽ നിരക്കാവും പ്രാബല്യത്തിൽ വരിക.
സമാനമായ രീതിയിലെ നിരക്ക് വർദ്ദനവ് നിലവിൽ വ്യവസായസ്ഥാപനങ്ങൾക്കും മാസം 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന വീടുകൾക്കുമാണ് നടപ്പാക്കിയത്.500 യൂണിറ്റിൽത്താഴെ ഒരു നിശ്ചിതപരിധിവരെ ഉപയോഗിക്കുന്ന വീടുകൾക്കും ഇതേരീതി ബാധകമാക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്.അടുത്ത വർഷത്തേക്ക് നിരക്ക് പരിഷ്കരണത്തിന് റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകുമ്പോൾ ഈ നിർദ്ദേശം ഉൾപ്പെടുത്താനാണ് കെ.എസ്.ഇ.ബി ആലോചിക്കുന്നത്.
നിലവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന രീതിക്ക് ടൈം ഓഫ് ദി ഡേ താരിഫ് (ടി.ഒ.ഡി. താരിഫ്) എന്നാണ് സാങ്കേതികനാമം.ദിവസത്തെ നോർമൽ, പീക്, ഓഫ് പീക് എന്നിങ്ങനെ മൂന്ന് സമയമേഖലകളായി തിരിച്ചാണ് ഈ രീതിയിൽ നിരക്ക് കണക്കാക്കുന്നത്. ഇതിനായി റെഗുലേറ്ററി കമ്മിഷൻ ഏറ്റവും ഒടുവിൽ അംഗീകരിച്ച നിർദ്ദേശപ്രകാരം-നോർമൽ ടൈം രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ-സാധാരണ നിരക്കും പീക് ടൈം(ഉപയോഗം ഏറ്റവും കൂടുതൽ) വൈകുന്നേരം ആറുമുതൽ രാത്രി 10 വരെ -സാധാരണനിരക്കിന്റെ 20 ശതമാനം അധികവും ഓഫ് പീക് ടൈം- രാത്രി 10 മുതൽ രാവിലെ ആറുവരെ -സാധാരണ നിരക്കിൽനിന്ന് 10 ശതമാനം കുറവുമാണ് ഉണ്ടാവുക.
എന്നാൽ ടി.ഒ.ഡി താരിഫ് പ്രകാരം നിരക്ക് കണക്കാക്കുന്നതിന് പ്രത്യേക മീറ്റർ സ്ഥാപിക്കേണ്ടതില്ല.വീടുകളിലെ ഭൂരിഭാഗം മീറ്ററുകളിലും ഇതിനുള്ള സൗകര്യമുണ്ട്.രാത്രി പത്തുമണിക്കുമുമ്പ് ലൈറ്റണച്ച് കിടക്കുന്ന ശീലത്തിൽ മാറ്റം വന്നതിനാൽ പീക് ടൈം എന്നത് വൈകുന്നേരം ആറുമുതൽ രാത്രി 12 വരെയാക്കണമെന്ന് ബോർഡ് കമ്മിഷനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം കമ്മിഷൻ അനുവദിച്ചില്ല.