ഛത്തീസ്ഗഡിലെ കൻകറിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചു. 39 കേസുകളിലെ പ്രതിയും എട്ടുലക്ഷം രൂപ തലയ്ക്കു വിലയിട്ട നോർത്ത് ബസ്തർ ഡിവിഷൻ കമ്മിറ്റി അംഗം ദർശൻ പഡ്ഡ(32), അഞ്ചു ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് സ്മോൾ ആക്ഷൻ ടീം കമാൻഡർ ജഗീഷ് സലാം(23) എന്നിവരാണു കൊല്ലപ്പെട്ടത്.
ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി), ബോർഡർ സെക്യൂരിറ്റി ഗാർഡും(ബിഎസ്എഫ്) സംയുക്തമായാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നിന് കാഡ്മെ വനത്തിൽ ഏറ്റുമുട്ടലിനു പദ്ധതിയിട്ടത്. സുരക്ഷാ സേനയ്ക്കുനേർക്ക് മാവോയിസ്റ്റുകൾ ആദ്യം വെടിയുതിർത്തു. പ്രത്യാക്രമണത്തിലാണ് രണ്ടുപേരും വധിക്കപ്പെട്ടത്.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്തു നിന്ന് തോക്കുകളുൾപ്പെടെയുള്ള വെടിക്കോപ്പുകൾ കണ്ടെത്തി. പഡ്ഡയെ വധിച്ചത് സേനയുടെ വിജയമാണെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദരരാജ് പറഞ്ഞു.