പനിബാധിതർക്ക് നൽകുന്ന ഡോളോ–650 ഗുളികയുടെ നിർമാതാക്കൾ ചികിത്സ ലഭ്യമാക്കുന്ന ഡോക്ടർമാർക്ക് നൽകിയത് 1000 കോടിയുടെ പാരിതോഷികങ്ങൾ. മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ കൂട്ടായ്മയാണ് ഈ വിവരം സുപ്രീംകോടതിയ്ക്ക് മുമ്പാകെ അറിയിച്ചത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡാണ് ഈ വാദം മുന്നോട്ടുവെച്ചതെന്നും ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു.
ഗുരുതരമായ വിഷയമാണ് ഇതെന്നു കണ്ടെത്തിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജിനോട് 10 ദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു. ഡോക്ടർമാർക്ക് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന മരുന്നുകമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന പൊതുതാൽപ്പര്യ ഹർജിയാണ് പരിഗണിച്ചത്. യൂണിഫോം കോഡ് ഓഫ് ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസസ് (യുസിപിഎംഎ) നിയമമാക്കി സൗജന്യങ്ങൾ നൽകുന്ന പ്രവണത തടയണം–ഹർജിക്കാർ ആവശ്യപ്പെട്ടു.