മുംബൈ ∙ പെൺകുട്ടിയെ പൊതുസ്ഥലത്തുവച്ചു കടന്നുപിടിച്ചയാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിൽ പതിനേഴുകാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ദിനേഷ് ഗൗഡ് (33) ആണ് പൊലീസ് പിടിയിലായത്. രക്ഷപ്പെടാനായി പെൺകുട്ടി ഇയാളുടെ മുഖത്ത് കടിച്ചപ്പോഴുണ്ടായ മുറിപ്പാടാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
ഓഗസ്റ്റ് 11ന് താനെയിലെ ഘോഡ്ബന്ദർ റോഡിലെ ആകാശപാതയിലൂടെ നടക്കുന്നതിനിടെയാണ് പിന്നിലൂടെയെത്തിയ ദിനേഷ് പെൺകുട്ടിയെ കടന്നുപിടിച്ചത്. ഇയാളുടെ മുഖത്തു കടിച്ച ശേഷം കുതറിയോടിയ പെൺകുട്ടി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ സ്ത്രീസുരക്ഷ സംബന്ധിച്ച് നിരവധിപ്പേർ ആശങ്ക പങ്കുവച്ചു. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തിരച്ചിൽ തുടങ്ങി. പ്രതിയുടെ മുഖത്ത് കടിയേറ്റ മുറിപ്പാടു മാത്രമായിരുന്നു ഏക സൂചനയെന്നു വർത്തക് നഗർ ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ നിലേഷ് സോനവാനെ പറഞ്ഞു.
രഹസ്യവിവരത്തെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് മാൻപാഡ ഏരിയയിലെ മനോരമ നഗർ സ്വദേശി ദിനേശ് ഗൗഡിനെ പിടികൂടിയത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്