ഓക്സിജൻ കിട്ടാതെ ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ വെച്ച് മരിച്ച വെൺപാല സ്വദേശിയുടെ മൃതദേഹവുമായി തിരുവല്ല താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധം. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ ഞായറാഴ്ച പുലർച്ചെ മരണപ്പെട്ട വെൺപാല പുത്തൻ തുണ്ടിയിൽ വീട്ടിൽ രാജന്റെ (63) മൃതദേഹവുമായാണ് പ്രതിഷേധിച്ചത്.
രാവിലെ പതിനൊന്നരയോടെ എസ്.എൻ.ഡി.പി വെൺപാല ശാഖയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടു പോകും വഴിയാണ് മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ മൃതദേഹവുമായി പ്രതിഷേധിച്ചത്.
പ്രതിഷേധം മുന്നിൽ കണ്ട് ആശുപത്രിയുടെ പ്രധാന കവാടത്തിൽ വൻ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. മൃതദേഹം എത്തും മുമ്പ് കോൺഗ്രസും ബി.ജെ.പിയും ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു