കൊച്ചി: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയിൽ ഇന്ന് വീണ്ടും വാദം തുടരും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനോട് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്ത വിവരം ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും.
നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തോട് വാദത്തിനിടയിൽ കോടതി നിർദ്ധേശിച്ചിരുന്നു. കേസ് ഡയറി അടക്കമുള്ള ദിലീപിനെതിരെയുള്ള തെളിവുകൾ ഇന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. പ്രോസിക്യൂഷൻ വാദം കഴിഞ്ഞ ദിവസം പൂർത്തിയാങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കത്തതിനാൽ ഇന്നും പ്രോസിക്യൂഷൻ വാദമായിരിക്കും ആദ്യം. പ്രോസിക്യൂഷൻ വാദങ്ങളും തെളിവുകളും പുതിയതല്ലെന്നും മുൻപ് ഉണ്ടായിരുന്നത് മാത്രമെന്നും പ്രതിഭാഗം ഇന്ന് മറുവാദം ഉന്നയിക്കും.കേസിലെ ചില തെളിവുകൾ പോലും കെട്ടിച്ചമച്ചതാണെന്ന് നേരത്തെ ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.
രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്ന പ്രോസിക്യൂഷൻ ആരോപണത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്നുo പ്രോസിക്യൂഷന് ഇന്ന് കോടതിയെ അറിയിക്കേണ്ടി വരും. പ്രതികൾ തെളിവ് നശിപ്പിച്ചതായി കേസിന്റെ തുടരന്വേഷണത്തിൽ കണ്ടെത്തിയെന്ന് അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്ത് തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയെന്നും ശരത്തിനെ പ്രതിചേർത്തെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തും.
നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഇങ്ങനെ…
കൊച്ചി: തൃക്കാകരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ വിഐപി ശരത്തിന്റെ അറസ്റ്റ് ഉണ്ടായതെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് ശരത്തിനു മേൽ ചുമത്തിയത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്ത് അരമണിക്കൂറിനകം അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഞങ്ങള്‍ എന്തെങ്കിലുമൊക്കെ കാണിക്കുന്നുവെന്ന് വരുത്തി തീർക്കണം. അതിന് വേണ്ടിയാണ് ഇപ്പോഴത്തെ ഈ അറസ്റ്റ് നാടകമെന്ന് ഞാന്‍ പറയുമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമന്പിള്ളയെന്ന ദിലീപിന്റെ വക്കീലിനെന്താ കൊമ്പുണ്ടോ. അന്വേഷ സംഘത്തിന് അദ്ദേഹത്തിന്റെ ഓഫീസില്‍ കയറി പരിശോധിക്കുന്നതിന് എന്താണ് തടസ്സം. ഇവിടെ വെച്ച് തന്നെയാണോ ഫോണിലെ വിവരങ്ങള്‍ മാറ്റിയിരിക്കുന്നത്? അവർ പറഞ്ഞിട്ടല്ലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
കേരളത്തില്‍ എത്രയധികം കേസുകള്‍ നടക്കുന്നുണ്ട്. ആയിരക്കണക്കിന് കേസുകളല്ലേ നടക്കുന്നത്. ഏതെങ്കിലുമൊരു കേസില്‍ അഭിഭാഷകർ ഫോണുമായി ബോംബൈയില്‍ പോവുക, തെളിവുകള്‍ മായ്ച്ച് കളയാന്‍ വേണ്ടി കൂട്ടുനില്ക്കുക തുടങ്ങിയ പ്രവർത്തികള്‍ക്ക് കൂട്ടുനില്‍ക്കാറുണ്ടോ. അഭിഭാഷകർക്കെതിരെ ഇത്രയധികം തെളിവുകള്‍ ഉള്ളപ്പോള്‍ അവരെ മാറ്റി നിർത്തേണ്ട ആവശ്യം എന്താണ്.
അഭിഭാഷകർക്കെതിരെ കേസ് എടുത്താല്‍ ഇവിടെ എന്താണ് പ്രശ്നമുള്ളത്. അത് ഒരു കീഴ്വഴക്കവും ഇവിടെ സൃഷ്ടിക്കില്ല. മര്യാദക്ക് കോടതിയില്‍ പോയി മാന്യമായി വാദിക്കുന്ന ലക്ഷക്കണക്കിന് അഭിഭാഷകർ ഈ നാട്ടിലില്ലേ ആർക്കാണ് പ്രശ്നമുള്ളത്. അഡ്വ.രാംകുമാർ തന്നെ ഈ കേസിലേക്ക് വന്നിരുന്നല്ലോ. അദ്ദേഹത്തെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും ആക്ഷേപം പറയുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. കാരണം അവരാരും തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നിട്ടില്ല.
തെളിവ് നശിപ്പിക്കുന്നതിനും ഈ പറയുന്നത് പോലെ സാക്ഷികളെ കുറുമാറ്റുന്നതിനും വക്കീലന്മാർ നേരിട്ട് ഇടപെടുകയാണെങ്കില്‍ അവർക്കെതിരെ പൊലീസ് കേസെടുക്കുക തന്നെ വേണം. അതൊരു തരത്തിലുള്ള കീഴ്വഴക്കം സൃഷ്ടിക്കുകയില്ലെന്നും റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപും സംഘവും റീ ക്രിയേറ്റ് ചെയ്യുന്ന വീഡിയോ റിപ്പോർട്ടർ ചാനല്‍ തന്നെ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ആ വീഡിയോ പതിനഞ്ചിലേറ തവണ ഞാന്‍ കണ്ടു. അത് കണ്ട് കഴിഞ്ഞപ്പോള്‍ ചില കാര്യങ്ങള്‍ എനിക്ക് മനസ്സിലായി. അത്യാവശ്യം സിനിമയില്‍ ജോലി ചെയ്തിരുന്ന ആളാണല്ലോ ഞാന്‍. മറ്റൊരു മൊബൈലില്‍ നിന്നോ ടാബില്‍ നിന്നോ യഥാർത്ഥ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് ദിലീപ് സംഘവും ആ സംഭവം റീ ക്രിയേറ്റ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.
നേരത്തെ ദൃശ്യത്തിലെ ശബ്ദം വളരെ കുറവായിരുന്നുവെന്ന് അഭിഭാഷകർ പറയുന്നുണ്ടായിരുന്നു. അവിടുന്നും രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് വീഡിയോയ്ക്ക് അകത്ത് മറ്റൊരു പെണ്ണിന്റെ ശബ്ദം കേള്‍ക്കുന്നു, നിർത്തിയിട്ട വണ്ടിയാണ് എന്നൊക്കെ പറഞ്ഞ് ഒരു ഹർജി നല്‍കിയിരുന്നു. വീഡിയോയിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തുവെന്ന് വ്യക്തമാക്കുന്നതിലെ സൂചനയാണ് ഇതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.