കോഴിക്കോട്: പിതാവ് വീട്ടിൽ നിന്നു ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ മകനെതിരെ കേസ്. ‘വീട്ടിൽ നിന്നു വോട്ട്’ സേവനം ഉപയോഗപ്പെടുത്തി മലയമ്മ പുള്ളന്നൂരിലെ ഞെണ്ടാഴിയിൽ മൂസയാണ് ഓപ്പൺ വോട്ട് ചെയ്തത്.ഇതു ഫോണിൽ പകർത്തിയ മകൻ ഹമീദിനെതിരെ കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.പ്രത്യേക സാഹചര്യമായതിനാൽ മൂസയുടെ വോട്ട് ഓപ്പൺ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനിടയിൽ ഇയാൾ സ്വന്തം മൊബൈലിൽ ദൃശ്യങ്ങളും പകർത്തി.ഇതു ശ്രദ്ധയിൽപ്പെട്ട റിട്ടേണിങ് ഓഫീസറാണ് പൊലീസിൽ പരാതി നൽകിയത്.ജനപ്രാതിനിധ്യ നിയത്തിനെതിരായ പ്രവർത്തനമാണ് ഹമീദിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. വോട്ട് രേഖപ്പെടുത്തുമ്പോൾ ഉണ്ടാകേണ്ട സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നു കാണിച്ചാണ് പരാതി നൽകിയത്.
ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുൻകൂട്ടി അപേക്ഷ നൽകിയ ഭിന്ന ശേഷിക്കാർക്കും 85 വയസിനു മുകളിലുള്ള വയോധികർക്കുമാണ് വീട്ടിൽ നിന്നു വോട്ട് ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ളത്.