കല്‍പ്പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണം പതിവായതോടെ വനംവകുപ്പിനെതിരെ പൊലീസില്‍ പരാതി. നെയ്ക്കുപ്പയിലെ ജനങ്ങളാണ് വനംവകുപ്പിനെതിരെയും പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസറിനെതിരെയും പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വന്യമൃഗങ്ങള്‍ ജനവാസമേഖലയിലിറങ്ങി കൃഷിയും സ്വത്തും നശിപ്പിക്കുന്നത് തുടര്‍ക്കഥയായിട്ടും വനം വകുപ്പ് മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
തകര്‍ന്നു കിടക്കുന്ന വൈദ്യുതിവേലി നന്നാക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. നെയ്ക്കുപ്പ ഫോറസ്റ്റ് ക്വാറ്റേഴ്‌സിന് മുന്നിലെ നടവയല്‍ പുല്‍പ്പള്ളി റോഡിലൂടെ കൃഷിയിടങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പരാതിയിൽ പറയുന്നു.വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നെയ്ക്കൂപ്പയിലെ നരസിസംഘം പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയത്.