‘പേര് അജിത്, പി എസ് സിക്ക് പഠിക്കുന്നു, അമ്മയും സഹോദരിയും പൂനെയില്‍’; വിഷ്ണു വീടു വാടകയ്‌ക്കെടുത്തത് കള്ളം പറഞ്ഞ്; കട്ടപ്പന ഇരട്ടക്കൊലയില്‍ തെളിവെടുപ്പ്

0

കട്ടപ്പന: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ വീടിന്റെ തറ തുരന്ന് പൊലീസ് തെളിവെടുപ്പ് തുടങ്ങി. പ്രതി നിതീഷിനെയും കാഞ്ചിയാറിലെ വീട്ടിലെത്തിച്ചിരുന്നു. വിഷ്ണുവിന്റെ അച്ഛന്‍ വിജയനെ കൊലപ്പെടുത്തി ഈ വീട്ടിന്റെ തറയിലാണ് കുഴിച്ചിട്ടതെന്നാണ് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചത്.

പ്രതിയായ വിഷ്ണു വീട് വാടകയ്‌ക്കെടുത്തത് തെറ്റിദ്ധരിപ്പിച്ചാണെന്ന് വീട്ടുടമ സോളി പറഞ്ഞു. അജിത്ത് എന്നാണ് പേരു പറഞ്ഞത്. പിഎസ് സിക്ക് പഠിക്കുകയാണെന്നും പറഞ്ഞു. അച്ഛനും മകനും താമസിക്കാനെന്ന് പറഞ്ഞാണ്, കൊല്ലപ്പെട്ട വിജയന്റെ പേരില്‍ വീട് വാടകയ്‌ക്കെടുക്കുന്നത്. അമ്മയും സഹോദരിയും പൂനെയിലാണെന്നാണ് പറഞ്ഞിരുന്നത്.

നിതീഷ് വീട്ടില്‍ താമസിക്കുന്ന കാര്യം പറഞ്ഞിട്ടില്ല. വീട് ഇവര്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ ഇടനിലക്കാരായത് 17 വര്‍ഷം പരിചയമുള്ള അയല്‍വാസികളാണെന്നും സോളി പറഞ്ഞു. കാഞ്ചിയാര്‍ പഞ്ചായത്തിലെ കക്കാട്ടുകടയില്‍ വാടകയ്ക്കു താമസിക്കുന്ന വിഷ്ണുവിന്റെ പിതാവ് വിജയന്‍ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.വിജയന്റെ മകളിൽ നിതീഷിനുണ്ടായ ആൺകുഞ്ഞിനെ 2016 ജൂലൈയിലാണ് കൊലപ്പെടുത്തിയത്. കട്ടപ്പന സാഗര ജംഗ്ഷനിൽ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിലാണ് നവജാതശിശുവിനെ കുഴിച്ചിട്ടതെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. അവിവാഹിതയായ യുവതിക്ക് നിതീഷിലുണ്ടായ കുഞ്ഞിനെ നാണക്കേട് മറയ്ക്കാന്‍ കൊല്ലപ്പെട്ട വിജയനും നിതീഷും ചേർന്നാണ് കൊന്നത്. കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാൻ വിഷ്ണുവിന്റെ സഹായം ലഭിച്ചുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

വിജയന്റെ മകളുടെ കൈയ്ക്കുള്ള ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഈ കുടുംബത്തിൽ എത്തിയതെന്നാണ് വിവരം. വിജയന്റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഇവരെ പൊതുസമൂഹത്തിൽ നിന്ന് അകറ്റിയതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഇവർ കാഞ്ചിയാറിൽ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി. കഴിഞ്ഞ ഓഗസ്റ്റിലാണ് വിജയനെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നിതീഷ് തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുന്നത്. വിജയന്റെ കൊലപാതകത്തിൽ മകൻ വിഷ്ണുവിനും ഭാര്യ സുമയ്ക്കും പങ്കുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here