യശസ്വിക്ക് അര്‍ധ ശതകം; നാല് വിക്കറ്റുകള്‍ നഷ്ടം, ഇന്ത്യ പൊരുതുന്നു

0

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തപ്പോള്‍ മറുഭാഗത്ത് വിക്കറ്റ് നഷ്ടം. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 353 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയത്.

യശസ്വി 54 റണ്‍സുമായി ബാറ്റിങ് തുടരുന്നു. അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി. 1 റണ്ണുമായി സര്‍ഫറാസ് ഖാനാണ് ഒപ്പം ക്രീസില്‍.

ശുഭ്മാന്‍ ഗില്‍ (38), രജത് പടിദാര്‍ (17), രവീന്ദ്ര ജഡേജ (12), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2) എന്നിവരാണ് പുറത്തായത്. ഷൊയ്ബ് ബഷീര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ജെയിംസ് ആന്‍ഡേഴ്‌സന്‍ ഒരു വിക്കറ്റെടുത്തു.

ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടാണ് മൂന്ന് വിക്കറ്റുകള്‍ വീണത്.

സ്‌കോര്‍ നാല് റണ്‍സിലെത്തിയപ്പോഴാണ് രോഹിത് മടങ്ങിയത്. രണ്ട് റണ്‍സ് മാത്രമാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ജെയിംസ് ആന്‍ഡേഴ്‌സനാണ് രോഹിതിനെ മടക്കിയത്.

നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ആരംഭിച്ചത്.

മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. താരം 122 റണ്‍സെടുത്തു. പത്ത് ഫോറുകള്‍ സഹിതമാണ് സെഞ്ച്വറി.

ഒലി റോബിന്‍സന്‍ അര്‍ധ സെഞ്ച്വറി നേടി. താരം 58 റണ്‍സെടുത്തു. ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ പൂജ്യത്തില്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിനു തിരശ്ശീലയും വീണു.

രണ്ടാം ദിനത്തില്‍ വീണ അവസാന മൂന്ന് വിക്കറ്റുകള്‍ രവീന്ദ്ര ജഡേജ സ്വന്തമാക്കി. താരം ആകെ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ അകാശ് ദീപ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here