വയനാട്: സൗഹൃദം നടിച്ച് ഓട്ടോയില്‍ കയറ്റിയ യുവതിയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിൽ തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ പിടിയിൽ. ചെന്നൈ, ചെങ്കല്‍പേട്ട സ്വദേശിനികളായ കൂടാച്ചേരി ഇന്ദു എന്ന കാവ്യ (37), ജാന്‍സി എന്ന സരസ്വതി (30), ദേവി എന്ന സുധ (39) എന്നിവരാണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളില്‍ പ്രതികളാണിവര്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കണിയാരം സ്വദേശിനിയായ 78 വയസുള്ള തങ്കമ്മ മാനന്തവാടി മെഡിക്കല്‍ കോളജില്‍നിന്ന് ചികിത്സ കഴിഞ്ഞ ഉച്ചയോടെ മടങ്ങുന്നതിനിടെയിലാണ് സംഭവം. ഇതിനിടെയിൽ തങ്കമ്മയോട് സൗഹൃദം നടിച്ച് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ച ശേഷം ഞങ്ങളും ആ വഴിക്കാണെന്ന് പറയുകയും നിര്‍ബന്ധിച്ച് ഒരു ഓട്ടോയില്‍ കയറ്റുകയുമായിരുന്നു ഇതിനു പിന്നാലെ പാതിവഴിയെത്തുമ്പോള്‍ ഇവർ ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീട് കഴുത്തില്‍ പരതി നോക്കിയപ്പോഴാണ് മാലയില്ലെന്ന് തിരിച്ചറിയുന്നതും പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നതും.