കേരളത്തിലെ 28 ശതമാനംവരെ അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി സർവേ.

0

 

കേരളത്തിലെ 28 ശതമാനംവരെ അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി സർവേ. ബയോസയൻസ് ബയോടെക്നോളജി റിസർച്ച് കമ്യൂണിക്കേഷൻ 2023 തുടക്കത്തിൽ നടത്തിയ സർവേയിൽ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവർതന്നെയും ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്നമായി മനസ്സിലാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു.

 

കേരളത്തിൽ ജനിച്ചുവളർന്ന 25മുതൽ 40 വയസ് വരെ പ്രായമുള്ള 150 അമ്മമാരിൽനിന്ന് ശേഖരിച്ച വിവരമനുസരിച്ച് 53.9 ശതമാനംപേർമാത്രമേ പ്രസവാനന്തര മനഃസംഘർഷത്തെപ്പറ്റി കേട്ടിട്ടുള്ളൂ. എന്നാൽ, 77.3 ശതമാനം പേരിലും ഇതിന്റെ ലക്ഷണങ്ങൾ കണ്ടു. ഇതിൽ 28.3 ശതമാനം പേർക്ക് ആറുമാസവും 24.2 ശതമാനം പേർക്ക് ഒരുവർഷംവരെയും പ്രസവാനന്തര വിഷാദം നീണ്ടുനിന്നുവെന്നും പഠനം പറയുന്നു.

 

പ്രസവത്തിന് പിന്നാലെ ചെറിയ കാലത്തേക്ക് അനുഭവപ്പെടുന്ന വിഷാദാവസ്ഥ ‘ബേബി ബ്ലൂസ്’ എന്നാണറിയപ്പെടുന്നത്. ഇത് കൂടുതൽകാലം നീണ്ടു നിൽക്കുകയും കൂടുതൽ തീവ്രമാവുകയും ചെയ്യുമ്പോൾ ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ എന്ന വിഷാദാവസ്ഥയായി മാറുന്നു.

 

സംസ്ഥാനത്തെ തൃതീയ പരിചരണ സംവിധാനത്തിൽപ്പെടുന്ന ആശുപത്രികൾ, 2023 നവംബറിൽ നടത്തിയ മറ്റൊരു പഠനറിപ്പോർട്ട് കറന്റ് വിമെൻസ് ഹെൽത്ത് റിവ്യു ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് പ്രസവശേഷം രണ്ടാഴ്ചമുതൽ ആറുമാസംവരെയുള്ള 427 സ്ത്രീകളിൽ 112 പേർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി കണ്ടെത്തി.

 

പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളാണ് ബേബി ബ്ലൂസിന് പ്രധാന കാരണം. ഇത് പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കാൾ (പി.പി.ഡി.) സൗമ്യമാണ്. 85 ശതമാനംവരെ സ്ത്രീകളിൽ ബേബി ബ്ലൂസ് കാണാറുണ്ട്. എന്നാൽ, പി.പി.ഡി. കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്ന സങ്കീർണ വിഷാദ രോ​ഗമാണ്. രണ്ടവസ്ഥയിലും സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പൊതുവായി കാണാറുണ്ട്. പക്ഷെ ഇതിന്റെ തീവ്രതയിലാണ് പ്രധാനവ്യത്യാസം.

 

കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, പെട്ടെന്ന് ദേഷ്യമോ സങ്കടമോ വരുക എന്നീ അവസ്ഥകൾ തീവ്രമാണെങ്കിൽ ഡോക്ടർമാരുടെ ഉപദേശം തേടണം. ചുരുക്കം ചിലർക്ക് നവജാതശിശുവിനെ പരിപാലിക്കാനുള്ള കഴിവില്ലായ്മ തോന്നുകയും ആത്മഹത്യാ ചിന്തവരെവരികയും ചെയ്യാം.

 

പോസ്റ്റ്പാർട്ടം ഡിപ്രഷൻ കൃത്യസമയത്ത് കണ്ടെത്തി കൗൺസലിങ്ങും കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയും നൽകുന്നത് ഫലപ്രദമായതും പാർശ്വഫലങ്ങളില്ലാത്തതുമായ മാർഗമാണ്. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരുമാണ് ഈ ഘട്ടത്തിൽ കൂടുതൽ കരുതൽ കാണിക്കേണ്ടത്. കൃത്യമായ പരിപാലനത്തിലൂടെയും കൗൺസിലിം​ങ്ങു കളിലൂടെയും പോസ്റ്റ്പാർട്ടം ഡിപ്രഷനെ അതിജീവിക്കാൻ സാധിക്കും കോട്ടയം മെഡിക്കൽകോളേജ് മനോരോഗ ചികിത്സാവിഭാഗം മുൻ മേധാവി ഡോ. വി. സതീഷ് പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here