വിധവ പെന്‍ഷന്‍ ; മറിയക്കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍

0

 

 

കൊച്ചി: വിധവ പെന്‍ഷന്‍ മുടങ്ങിയതിനെതിരേ അടിമാലി സ്വദേശി മറിയക്കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കാത്തതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം അവര്‍ക്ക് പെന്‍ഷന്‍ കൊടുക്കാതിരുന്നാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്നും എന്നാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കുകയെന്നും കോടതി ചോദിച്ചു. ഇന്ന് ഉച്ചയ്ക്ക്ശേഷം കേസ് വീണ്ടും പരിഗണിക്കും.

 

78 വയസുള്ള ഒരു സ്ത്രീയാണ്. അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ അഭിഭാഷകര്‍ക്കിടയില്‍ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നല്‍കാമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ കോടതിക്ക് മുമ്പില്‍ എത്തിയ മറിയക്കുട്ടി ഒരു വി.ഐ.പിയാണെന്നും കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.അതേസമയം പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോയെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. കൂടാതെ കേന്ദ്ര വിഹിതവും ലഭിക്കുന്നില്ലായെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

 

ഹൈക്കോടതിക്ക് വിശദീകരണം നല്‍കാന്‍ കോടതി സമയം നീട്ടിചോദിച്ചു. മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസമായി വിധവാപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സര്‍ക്കാരിന്റെ വാദത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു കോടതി. അവര്‍ക്ക് പെന്‍ഷന്‍ കൊടുക്കാതിരുന്നാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്നും എന്നാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കുകയെന്നും കോടതി ചോദിച്ചു. കോടതി പൊതുജനങ്ങള്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here