മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ 8 ന് പരിഗണിക്കും

0

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് സി. പ്രതീപ്കുമാർ ഹർജി 8നു പരിഗണിക്കാൻ മാറ്റി.

 

എന്നാൽ ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി കേസിൽ ഉൾപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി. ജനുവരി 17 ന് മകളുടെ വിവാഹം ഗുരുവായൂരിലും സൽക്കാരം തിരുവനന്തപുരത്തും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തനിക്കു മുൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്കു വേണ്ടി പ്രതിഷേധ മാർച്ച് നടത്തിയതിലുള്ള വൈരാഗ്യമാണു കേസെടുക്കാൻ കാരണമെന്നു ഹർജിയിൽ പറയുന്നു.

 

ഒക്ടോബർ 27 ന് കോഴിക്കോട് എരഞ്ഞിപ്പലത്തെ ഹോട്ടൽ ലോബിയിൽ വച്ച് ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി തന്റെ ചുമലിൽ പിടിച്ചുവെന്നും ഒഴിഞ്ഞു മാറിയപ്പോൾ വീണ്ടും ശ്രമിച്ചെന്നും ഈ ഘട്ടത്തിൽ കൈ തട്ടിമാറ്റിയെന്നും മാധ്യമപ്രവർത്തക പരാതിപ്പെട്ടിരുന്നു. തുടർന്ന് കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 354 എയിലുള്ള രണ്ട് ഉപവകുപ്പുകളനുസരിച്ചു ലൈംഗികാതിക്രമത്തിനു കേസെടുത്തു. നവംബർ 18 ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here