28ാമത് രാജ്യാന്തര മേളയുടെ രണ്ടാം ദിനമായ ഇന്ന് 14 തീയേറ്ററുകളിലായി 66 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഐഎഫ്എഫ്കെയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്കും ഇന്ന് തുടക്കമാകും. അതിജീവനം, പ്രണയം, ത്രില്ലർ തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന മത്സര വിഭാഗത്തിലെ ഏഴ് ചിത്രങ്ങളാണ് ആദ്യ ദിനത്തിൽ പ്രദർശനത്തിനെത്തുക. മത്സരവിഭാഗത്തിലുള്ള മലയാള ചിത്രങ്ങളായ തടവ്, ഫാമിലി എന്നിവയും ഇന്ന് പ്രദർശിപ്പിക്കും.
അടുത്ത വെള്ളിയാഴ്ച വരെയാണ് തിരുവനന്തപുരത്തെ 15 തിയറ്ററുകളിലായി മേള നടക്കുക. 81 രാജ്യത്തുനിന്നുള്ള 175 സിനിമ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14, മലയാള സിനിമ ഇന്ന് വിഭാഗത്തിൽ 12, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ 7 സിനിമകൾ എന്നിങ്ങനെ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 62 ചലച്ചിത്രങ്ങളുണ്ട്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രം പ്രദർശിപ്പിക്കും. പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജും മേളയിലുണ്ട്. ഹൊറർ വിഭാഗത്തിൽപ്പെട്ട രണ്ടു ചിത്രം അർധരാത്രിയിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് മേളയുടെ സമാപനച്ചടങ്ങിൽ സമ്മാനിക്കും.