തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ്. മകളേ മാപ്പ് എന്ന പേരിൽ ബഹുജന സമരം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കെപിസിസി. സമരത്തിന്റെ തിയതി ഡിസംബർ മുപ്പതിന് പ്രഖ്യാപിക്കും. ഇതിനായി ഏഴംഗ സംഘത്തെ ചുമതലപ്പെടുത്തിയതായും കെപിസിസി വ്യക്തമാക്കി.
വണ്ടിപ്പെരിയാർ കേസിൽ പൊലീസിന് ഉണ്ടായത് വൻ വീഴ്ചയാണ്. പ്രതിയെ വെറുതെ വിടുന്ന സാഹചര്യം അംഗീകരിക്കാൻ ആകില്ല. ഇത് സർക്കാർ വീഴ്ചയാണെന്നും കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ബഹുജന സമരം സംഘടിപ്പിക്കുന്നത്. സർക്കാർ പൊലീസ് അനാസ്ഥ ജനങ്ങളെ ബോധിപ്പിക്കും. വാളയാറിൽ ഇതുപോലെ വണ്ടിപ്പെരിയാറിലും നീതി നിഷേധിക്കുന്ന അവസ്ഥ അനുവദിക്കില്ലെന്നും കോൺഗ്രസ് പറഞ്ഞു.
ബഹുജന സദസ്സ് സംഘടിപ്പിക്കാൻ ഏഴംഗ സംഘത്തെയാണ് കെപിസിസി നിയോഗിച്ചിട്ടുള്ളത്. കെപിസിസി ഉപാധ്യക്ഷൻ വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ കോഡിനേറ്റർമാരായുള്ള സംഘത്തിൽ ഡീൻ കുര്യാക്കോസ് എംപി, ഇടുക്കി ഡിസിസി അധ്യക്ഷൻ സിപി മാത്യു, അഡ്വക്കേറ്റ് എസ് അശോകൻ, ജോസി സെബാസ്റ്റ്യൻ, അഡ്വക്കേറ്റ് എം ലിജു എന്നിവരും അംഗങ്ങളാണ്. ശനിയാഴ്ച ചേരുന്ന യോഗത്തിൽ ബഹുജനസദസിന്റെ തിയതിയിൽ തീരുമാനമാകും.