ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബി ജെ പി എം എൽ ക്ക് 25 വർഷത്തെ കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ വിധിക്കപ്പെട്ട ശേഷം ബിജെപി എംഎൽഎയെ അയോഗ്യനാക്കി. ബി ജെ പി എം എൽ എ ആയ രാം ദുലർ ഗോണ്ടിനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയത്.
പ്രത്യേക കോടതി ശിക്ഷ വിധിക്കുന്നത് സംഭവം നടന്ന് ഒൻപത് വർഷത്തിന് ശേഷമാണ്. 2014 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാം ദുലർ ഗോണ്ട് വിജയിച്ചതോടെ കേസ് സോൻഭദ്രയിലുള്ള എംപി–എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി വിധിപ്രസ്താവം നടത്തിയത്.
പിഴയായി ഈടാക്കുന്ന 10 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ശിക്ഷാ കാലാവധിക്കുശേഷം ആറുവർഷം തെരഞ്ഞെടുപ്പുകളിലും രാം ദുലർ ഗോണ്ടിന് മത്സരിക്കാനാകില്ല.