തിരുവനന്തപുരം വിഴിഞ്ഞത്ത് മകൾ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസൽ ഒഴിച്ച് തീയിട്ട പിതാവ് അറസ്റ്റിൽ. മുല്ലൂർ തലയ്‌ക്കോട് കൃഷ്ണാലയത്തിൽ രാധാകൃഷ്ണൻ (50) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
കുടുംബ വഴക്കിനെ തുടർന്ന് രാധാകൃഷ്ണൻ കുറെ ദിവസങ്ങളായി ഭാര്യയും മകളുമായി അകന്ന് കഴിയുകയായിരുന്നു. മകൾ ഉറങ്ങിക്കിടന്ന മുറിയുടെ ജനാല ചില്ലുകൾ തകർത്ത ശേഷം കൈയ്യിൽ കരുതിയിരുന്ന ഡീസൽ മുറിക്കുള്ളിലേക്ക് ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് മകൾ ഓടി പുറത്തിറങ്ങിയാണ് രക്ഷപ്പെട്ടത്. കട്ടിലും മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളും അഗ്‌നിക്കിരയായി.
തൊട്ടടുത്ത മുറിയിലും ഡീസൽ ഒഴിച്ച് വസ്ത്രങ്ങൾ ഉൾപ്പെടെ കത്തിച്ച ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. രാധാകൃഷ്ണൻ വീട്ടിൽ കയറാതിരിക്കുന്നതിനുള്ള ഉത്തരവ് കോടതി വഴി ഭാര്യ വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇത് ലംഘിച്ച് രാധാകൃഷ്ണൻ ഇക്കഴിഞ്ഞ 24നും വീട്ടിലെത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കി. ഇതിനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോയി.