തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന.കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 കേരളത്തില്‍ ശക്തിപ്രാപിപ്പിക്കുകയാണ്. ഇന്നലെ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1634 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു.ഈ മാസം കേരളത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി.
ഈ വര്‍ഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വാക്സിനെടുത്തതിനാല്‍ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗര്‍ഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് ഇത് കാരണമാകും.
നിലവില്‍ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്. ദിവസേന 10,000ലധികം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നു. ഇതില്‍ അതിയായ ക്ഷീണവും തളര്‍ച്ചയും ശ്വാസതടസവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരില്‍ നിന്നാണ് ഇത്രയധികം കേസുകള്‍ ഇപ്പോള്‍ കണ്ടത്തുന്നത്.