ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരത്തെ കുറിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനക്കെതിരെ കുടുംബശ്രീ പ്രവർത്തകർ രംഗത്ത്. പതിമൂന്ന് മാസത്തെ സബ്‌സിഡി പണം ലഭിക്കാനുണ്ട്. സമരം നടത്തിയത് ഒരു പാർട്ടിയും പറഞ്ഞിട്ടല്ലെന്ന് മലപ്പുറത്തെ കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു.
സർക്കാരിൽ നിന്നും ലഭിക്കേണ്ട പണം ലഭിക്കാത്തതിനാലാണ് സമരം നടത്തിയതെന്നും കുടുംബശ്രീ പ്രവർത്തകർ ആരോപിച്ചു. ജനങ്ങളിൽ നിന്നും പിരിവെടുത്താണ് തിരുവനന്തപുരത്തേക്ക് പോയത്. സമരത്തിൽ എല്ലാ പാർട്ടിക്കാരും പങ്കെടുത്തിരുന്നതായും ഇവർ അറിയിച്ചു. മറ്റ് പാർട്ടികളുടെ പിന്തുണ ലഭിച്ചിരുന്നെങ്കിൽ പണം അവരിൽ നിന്ന് ലഭിക്കില്ലേ എന്ന് ചോദിച്ച കുടുംബശ്രീ പ്രവർത്തകർ ഇപി ജയരാജന്റെ വാക്കുകൾ വിഷമം ഉണ്ടാക്കിയതായും വ്യക്തമാക്കി.
ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരത്തിന് പിന്നിൽ യുഡിഎഫും ബിജെപിയുമാണെന്നും ബാഹ്യ സമ്മർദ്ദത്തെ തുടർന്നാണ് സമരം നടത്തുന്നതെന്നും ഇപി ജയരാജൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരത്തെ കുറിച്ച് പ്രതികരിച്ചത്. എല്ലാ പണവും ഒരുമിച്ച് കൊടുക്കാൻ സാധിക്കുമോ എന്ന് ചോദിച്ച് ഇപി കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നുവെന്നും ആരോപിച്ചിരുന്നു.