കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ‘പട്ടി’ പരാമർശത്തിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി.
സുധാരകന്റെ പരമാർശം കൂടിപ്പോയെന്നാണ് ലീഗ് വിലയിരുത്തൽ. സിപിഐഎം പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് സി പി ഐ എം ക്ഷണം ലീഗ് സ്വീകരിക്കുമെന്ന തരത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചതിനു പിന്നാലെയാണ്, അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുന്നതിന് ഇപ്പോഴേ കുറയ്ക്കണമോ എന്നു കെ സുധാകരന്‍ ചോദിച്ചത്. ഈ പരാമര്‍ശം ലീഗ് അണികളില്‍ കടുത്ത അമര്‍ഷത്തിനു കാരണമായിരുന്നു.
സുധാകരന്റെ പട്ടി പ്രയോഗത്തിനൊന്നും മറുപടി പറയാനില്ലെന്ന് ഇ ടി പറഞ്ഞു. തന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ല. മുസ്ലിം ലീഗ് ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണം തെറ്റാണ്. വ്യക്തിപരമായി തോന്നിയ കാര്യമാണ് പറഞ്ഞത്. സിപിഐഎമ്മിന് ഒപ്പം വേദി പങ്കിടരുതെന്ന് യുഡിഎഫിൽ തീരുമാനിച്ചിട്ടില്ലെന്നും പലസ്തീൻ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചത്. സി പി എമ്മിനൊപ്പം നില്‍ക്കുക, കോണ്‍ഗ്രസില്‍ നിന്ന് മാറുക എന്നൊന്നും ഉദ്ദേശിച്ചില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ നിലപാട്.സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീം ലീഗ് ഇന്ന് രാഗത്തുവന്നിട്ടുണ്ട്. വിഷയം പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സിപിഐഎം പരിപാടിയിലേക്ക് പോകാൻ ലീഗ് താത്പര്യം പ്രകടിപ്പിച്ചത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്.