നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിൽ കുസാറ്റ് വിസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസിൽ പരാതി. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ ആണ് പരാതി നൽകിയത്. വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണം .പൊലീസിന്റെ അനുമതിയില്ലാത്തതും, മതിയായ സുരക്ഷയൊരുക്കാതെയുമാണ് പരിപാടി നടത്താൻ വിസി അനുമതി നൽകിയത്. അതിനാൽ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഉത്തരവാദികൾ വൈസ് ചാൻസിലറടക്കം കുസാറ്റ് അധികൃതരാണ്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. .
കുസാറ്റിലെ അപകടത്തിന് പിന്നാലെ പരിപാടി നടന്ന ഓഡിറ്റോറിയത്തിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അശാസ്ത്രീയമായ ഓഡിറ്റോറിയത്തിന്റെ ഘടനാരീതി അപകടത്തിന്റെ വ്യാപ്തി വർദ്ധിപിച്ചു എന്നാണ് ആരോപണം.ഓഡിറ്റോറിയത്തിന്റെ ഗേറ്റുകൾ ഒരിയ്ക്കലും അകത്തേയ്ക്കു തുറക്കരുത് എന്നാണ് നാഷണൽ ബിൽഡിംഗ് കോഡ്. അകത്തേക്ക് പ്രവേശിക്കാൻ മൂന്ന് ഗേറ്റുകളാണ് ഉള്ളത്. പ്രധാന കാവടത്തിൽ നിന്നും 10 സ്റ്റെപ്പുകൾ ഇറങ്ങിവേണം വേദിയിലേക്ക് എത്താൻ. നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശത്താണ് ഓഡിറ്റോറിയം സ്ഥിചെയുന്നത്. 800 അധികം ആളുകളെ ഉൾകൊള്ളവുന്ന വിസ്തീർണം. ഗേറ്റിൽ തന്നെ പടി വെയ്ക്കാൻ പാടില്ലെന്നും പറയുന്നു. ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് കുസാറ്റിലെ ഓഡിറ്റോറിയത്തിന്റെ രൂപ കൽപന.