കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിക്കുന്നതിനുമുന്നോടിയായുള്ള വാദം എറണാകുളം പോക്‌സോ കോടതിയിൽ വ്യാഴാഴ്‌ച നടക്കും. പ്രതി അസ്‌ഫാക് ആലമിനെതിരെയുള്ള 16 കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞിരുന്നു.
വധശിക്ഷ ലഭിക്കാവുന്നതാണ് അഞ്ച് കുറ്റങ്ങൾ. ഈ സാഹചര്യത്തിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള റിപ്പോർട്ടുകൾ ജഡ്‌ജി തേടിയിരുന്നു. ജയിൽ സൂപ്രണ്ട്, പ്രൊബേഷൻ ഓഫീസർ, സർക്കാർ എന്നിവരുടെ റിപ്പോർട്ടുകൾക്കുപുറമെ ഇരയുടെ കുടുംബസാഹചര്യം സംബന്ധിച്ച റിപ്പോർട്ടുമാണ് തേടിയത്. മുദ്രവച്ച കവറിൽ നാല് റിപ്പോർട്ടുകളും ഹാജരാക്കി. പ്രതിക്ക് പറയാനുള്ളതെന്താണെന്ന് കോടതി വ്യാഴാഴ്‌ച ആരായും. തുടർന്ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേൾക്കും. റിപ്പോർട്ടുകൾകൂടി പരിഗണിച്ചശേഷമാകും വിധി പറയുക.