കല്‍പ്പറ്റ: ആന്ധ്രയിൽ നിന്നുള്ള ഒരു സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ദളങ്ങളെ ശക്തിപ്പെടുത്താൻ കേരളത്തിൽ എത്തിയതായി സൂചന.മല്ലികാർജുന റെഡ്ഡി, ധീരജ്, എന്നിവരാണ് ആന്ധ്രയിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങൾ. ഇവരിലൊരൾ കേരളത്തിൽ എത്തിയെന്നാണ് സൂചന. ഇയാളെത്തിയ ശേഷം ശക്തി തെളിയിക്കാനാണ് കമ്പമലയിൽ വനംവികസന കോർപ്പറേഷൻ ഓഫീസ് അടിച്ചു തകർത്തതെന്നാണ് വിവരം. എന്നാൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന ദളങ്ങളുടെ മേഖലായോഗം നടക്കാതെ പോയി.
പശ്ചിമഘട്ടത്തിൻ്റെ ചുമതലയുണ്ടായിരുന്ന സഞ്ജയ് ദീപക് റാവുവിൻ്റെ അറസ്റ്റോടെ ദളങ്ങൾ ക്ഷയിച്ചു. ഇതോടെ,ദളങ്ങളെ ശക്തിപ്പെടുത്താനാണ് കേന്ദ്ര കമ്മിറ്റി അംഗം എത്തിയത് എന്നാണ് വിവരം.
കരുത്ത് കാട്ടാൻ മാവോയിസ്റ്റുകൾ കാടിറങ്ങി. ആദ്യം വനംവികസന കോർപ്പറേഷൻ ഓഫീസ് അടിച്ചു തകർത്തു. തണ്ടർബോൾട്ടിൻ്റെ കണ്ണുവെട്ടിച്ച് ജനവാസ മേഖലയിൽ ആവർത്തിച്ച് എത്തി.
ആന്ധ്ര ഛത്തീഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കന്മാർ മേഖലാ യോഗങ്ങളിൽ പങ്കെടുക്കുന്നതാണ് കീഴ് വഴക്കം. മാവോയിസ്റ്റുകൾ ഭാവി നീക്കങ്ങൾ തയ്യാറാക്കുന്നത് ഇത്തരം യോഗങ്ങളിലാണ്. എന്നാൽ, ഒത്തുചേരൽ ഉണ്ടായില്ലെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിലവിലെ നിഗമനം. കേരളത്തിലും കർണാടക തമിഴ്നാട് വനമേഖലകളിൽ നാല് ദളങ്ങളാണ് ഉണ്ടായിരുന്നത്. നാടുകാണി ദളം, ശിരുവാണി ദളം, കബനീ ദളം, ബാണാസുര ദളം.
രണ്ട് ഏറ്റുമുട്ടലുകൾക്ക് പിന്നാലെ, നാടുകാണി, ശിരുവാണി ദളങ്ങളുടെ പ്രവർത്തനം ഇല്ലാതായി. ബാണാസുര ദളത്തിൽ അംഗങ്ങളുണ്ടെങ്കിലും കബനീ ദളത്തിന്‍റെ പ്രവർത്തന മേഖലയിൽ തന്നെയാണ് ഉണ്ടാവാറ്. ചപ്പാരത്ത് പിടിയിലായ ചന്ദ്രുവും ഉണ്ണിമായയും രക്ഷപ്പെട്ട മൂന്നുപേരും തലപ്പുഴ , ആറളം മേഖലിലുണ്ടായ ആക്രമണങ്ങളിലൊന്നും നേരിട്ട് പങ്കെടുത്തവരല്ല. കമ്പമലയിലും ആറളത്തുമെല്ലാം എത്തിയത്. സി.പി.മൊയ്തീന്‍റെയും വിക്രംഗൗഡയുടെയും നേതൃത്വത്തിലുള്ള കബനീദളമാണ്.