തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ആരോപണവിധേയരുടെ പട്ടികയിലേക്ക് കൂടുതൽ സിപിഎം. നേതാക്കളും. തൃശ്ശൂർ അയ്യന്തോളിലെ സഹകരണബാങ്കിൽ വളപ്പായ സതീശൻ നടത്തിയ കള്ളപ്പണ നിക്ഷേപത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. ഇതിനൊപ്പമാണ് കൂടുതൽ സിപിഎം. നേതാക്കളെ ആരോപണ പ്രതിസന്ധിയിലാക്കുന്നത്. കരുവന്നൂർ ബാങ്കിൽ നിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തൽ.
കരുവന്നൂർ സഹകരണ ബാങ്ക് കേസന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതിനിടെ, തട്ടിയെടുത്ത കോടികൾ കൈമറിഞ്ഞ വഴികളും അതു കൈപ്പറ്റിയവരെയും കണ്ടെത്താൻ ഇ.ഡി നീക്കം ശക്തമാക്കി. വായ്പ ലഭിച്ചവർ, ഇടനിലക്കാർ, ബിനാമികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ മറ്റു ബാങ്കുകളിലെ ഇടപാടുകൾ വിശദമായി പരിശോധിക്കുന്നുണ്ട്. പത്തോളം സഹകരണ ബാങ്കുകൾ ഉൾപ്പെടെ ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
അയ്യന്തോളിൽ സതീശൻ സ്വന്തം പേരിൽ രണ്ട് അക്കൗണ്ടും ഭാര്യ, മകൻ എന്നിവരുടെ പേരിൽ രണ്ട് അക്കൗണ്ടും തുറന്നാണ് കള്ളപ്പണ ഇടപാട് നടത്തിയത്. ഈ നാല് അക്കൗണ്ടുകളാണ് ഇ.ഡി. കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. അതിനിടെ കരുവന്നൂർ കള്ളപ്പണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായി സിപിഎം. ജില്ലാ സെക്രട്ടറിയും. ഇദ്ദേഹം ഭീഷണിപ്പെടുത്തിയെന്ന് കരുവന്നൂർ ബാങ്കിന്റെ മുൻ ഡയറക്ടർ സുഗതനാണ് വെളിപ്പെടുത്തിയത്. തട്ടിപ്പിൽ നേതാക്കളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കാൻ പത്രസമ്മേളനം വിളിക്കുമെന്ന് പറഞ്ഞപ്പോളായിരുന്നു ഭീഷണി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഭീഷണി ഉയർത്തി. ജാമ്യവ്യവസ്ഥ എന്താണെന്ന് അറിയാമല്ലോ എന്നായിരുന്നു ക്രൈംബ്രാഞ്ച് ചോദിച്ചതെന്നും സുഗതൻ ആരോപിച്ചു.
ഇതിനൊപ്പമാണ് അയ്യന്തോളിലെ ആരോപണവും. ഒരേ ദിവസം തന്നെ 24 തവണയായി സതീശൻ ഈ ബാങ്കിൽ 12 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇത് ഒരുമിച്ച് അടച്ചാൽ പിടിക്കപ്പെടുമെന്നതിനാലാണ് 24 തവണയായി പണം നിക്ഷേപിച്ചത്. മൊത്തം കോടികളുടെ നിക്ഷേപമുണ്ടായിരുന്നു. കരുവന്നൂർ തട്ടിപ്പ് പുറത്തായതോടെ ഈ പണമെല്ലാം ബാങ്കിൽനിന്ന് പിൻവലിച്ചു. ഇതിനെല്ലാം ബാങ്കിലെ ജീവനക്കാർ കൂട്ടുനിന്നെന്നാണ് ആരോപണം.
സതീഷ് രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണ് ഇയാളെന്നാണ് ഇ.ഡിക്ക് ലഭിച്ച മൊഴികൾ. ഇയാളുടെ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്ന കെ.എ. ജിജോർ നൽകിയ മൊഴിയിൽ തട്ടിപ്പുകാലത്തെ ഭരണസമിതിയുമായി ബന്ധമുള്ള ഉന്നതരെക്കുറിച്ചും പരാമർശങ്ങളുമുണ്ട്. വായ്പയായി തട്ടിയെടുത്ത തുകയിൽ ഭൂരിഭാഗവും രാഷ്ട്രീയക്കാർക്ക് നൽകിയെന്നാണ് സൂചന. നേതാക്കൾക്ക് സ്വാധീനമുള്ള മറ്റു സഹകരണ ബാങ്കുകളെ ഇടപാടുകൾക്ക് മറയാക്കിയതായി ഇ.ഡി സംശയിക്കുന്നു.
കരുവന്നൂർ ബാങ്കിലെ നിക്ഷേപകരായ സാധാരണ കർഷകരും ചെറുകിട വ്യാപാരികളും വീട്ടമ്മമാരും ഒക്കെ നിക്ഷേപിച്ച പണം, വൻതോതിൽ വ്യാജരേഖ ചമച്ചും വ്യാജ വായ്പ നൽകിയും നേതാക്കൾ, ബിനാമികൾ, ഒരുപറ്റം തട്ടിപ്പുകാർ എന്നിവർ ചേർന്ന് കൊള്ളയടിക്കുകയായിരുന്നു. മാസങ്ങളോളം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് മുന്മന്ത്രിയും മുതിർന്ന നേതാവുമായ എ.സി.മൊയ്തീനെ ചോദ്യം ചെയ്തത്. ഇനിയും ചോദ്യം ചെയ്യൽ തുടരും. സതീഷ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പുതന്നെ അയാളുടെ കഴിഞ്ഞ ആറുമാസത്തെ ടെലിഫോൺ സംഭാഷണങ്ങൾ, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സന്ദേശങ്ങൾ, ശബ്ദ സന്ദേശങ്ങൾ എന്നിവയെല്ലാം എൻഫോഴ്‌സ്‌മെന്റ് ശേഖരിച്ചിരുന്നു.
കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചിരുന്ന പലർക്കും പെൺമക്കളുടെ വിവാഹം നടത്താനും ചികിത്സ നടത്താനും കഴിയാതെ വന്നതോടെ പ്രതിസന്ധിയിലായ കാര്യം നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.